NEWS UPDATE

6/recent/ticker-posts

ജയിലിലെ സഹതടവുകാരൻ്റെ ഭാര്യയെ ജാമ്യത്തിലിറങ്ങി പീഡിപ്പിച്ച 48കാരൻ അറസ്റ്റിൽ; പിടിയിലായത് സഹോദര പുത്രനെ തട്ടിക്കൊണ്ട് പോയി പുഴയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി

മലപ്പുറം: ജയിലിലെ സഹതടവുകാരന്റെ ഭാര്യയെ ജയിലില്‍ നിന്നിറങ്ങി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മലപ്പറം മുട്ടിപ്പാലം സ്വദേശി ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ് (48) മഞ്ചേരി പോലീസ് കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തത്. 2018ല്‍ സഹോദരന്റെ ഒന്‍പത് വയസുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതികൂടിയായ ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു മുഹമ്മദ്.[www.malabarflash.com]


വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് സംഘടിപ്പിച്ചു നല്‍കിയിരുന്നു. ഇവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാസര്‍കോടു നിന്നാണ് പ്രതിയെ പിടികൂടിയത്.

2018 ഓഗസ്റ്റ് 13ന് മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പത് വയുകാരന്‍ മുഹമ്മദ് ഷഹീനെ മഞ്ചേരി ആനക്കയത്ത് നിന്നും കടലുണ്ടി പുഴയില്‍ എറിഞ്ഞതായുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതൃ സഹോദരനായ മുഹമ്മദ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയായിരുന്ന മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ തട്ടി കൊണ്ട് പോയി ഒളിവില്‍ പാര്‍പ്പിച്ച് പണം തട്ടാനായിരുന്നു മുഹമ്മദിൻ്റെ ശ്രമം. ഷഹീന്റെ പിതാവിന്റെ സാമ്പത്തിക ഇടപാടുകാര്‍ തട്ടി കൊണ്ടു പോയാതാണെന്നും അവര്‍ തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് കുട്ടിയെ മോചിപ്പിക്കുക എന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു മുഹമ്മദിന്റെ ലക്ഷ്യം. ഇതിനായി ജോലി അന്വേഷിച്ച് പോവുകയാണെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ മുഹമ്മദ് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

ഓഗസ്റ്റ് 10ന് മലപ്പുറത്ത് ഹോട്ടല്‍ മുറി വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. 13ന് രാവിലെ ഷഹീന്‍ പഠിക്കുന്ന എടയാറ്റൂര്‍ ഡിഎന്‍എംഎ യുപി സ്‌കൂലേക്കുള്ള വഴിയില്‍ പലയിടത്തായി കാത്തു നിന്നു.

സൈക്കിളില്‍ വരികയായിരുന്ന ഷഹീനെ പാണ്ടിക്കാടുള്ള മക്കളുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയിരുന്നു. പിതാവിനോട് പറഞ്ഞോളാമെന്ന് കുട്ടിക്ക് ഉറപ്പ് നൽകുകയും ചെയ്തു. ബൈക്കില്‍ കയറിയ ഷഹീനെ പട്ടിക്കാട് വഴി കൊളത്തൂര്‍, വളാഞ്ചേരി, കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി. തിരൂരില്‍ നിന്ന് പുതിയ വസ്ത്രം വാങ്ങി യൂണിഫോം മാറ്റി. അവിടെ നിന്ന് തിരിച്ച് വരുന്ന വഴി വളാഞ്ചേരിയിലെ തിയേറ്ററില്‍ കയറി സിനിമ കാണിച്ചു. ഭക്ഷണവും വാങ്ങി നല്‍കി. ഈ സമയമായപ്പോഴെക്കും വാട്ട്സാപ്പ് വഴിയും മറ്റും കുട്ടിയെ കാണാതായ വിവരം നാട്ടിലറിഞ്ഞതായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും മുഹമ്മദ് അറിഞ്ഞു.

വീട്ടിൽ പോകണമെന്ന കുട്ടിയുടെ ആവശ്യം ശക്തമായതോടെ പരിഭ്രാന്തനായ മുഹമ്മദ് കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിച്ചാലുണ്ടാകുന്ന സാഹചര്യം മനസിലാക്കി. ആസൂത്രണം ചെയ്തത് പോലെ നടക്കില്ലെന്ന് കുട്ടിയുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലായി. നാട്ടിലേക്കുള്ള മടക്കയാത്ര തുടര്‍ന്ന് തിരൂര്‍ക്കാട് വഴി ആനക്കയത്തെത്തുകയായിരുന്നു. ഇവിടെ നിന്ന് രാത്രി പത്തിനും പത്തരക്കുമിടയിലാണ് പാലത്തില്‍ നിന്ന് ഷഹീനെ പുഴയില്‍ എറിയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ബാഗും യൂണിഫോമും സമീപത്തെ പള്ളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി.

ഇതിന് ശേഷം ഷഹീന്റെ പിതാവ് സലീമുമായി ബന്ധപ്പെട്ട് കുട്ടിയെ കാണാതായ വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ പെരുമാറുകയായിരുന്നു. ഷഹീന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കര്‍മ സമിതി മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും ഇയാള്‍ പങ്കെടുത്തിരുന്നു.

കുട്ടിയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആനക്കയത്ത് നിന്നും സ്‌കൂള്‍ ബാഗും യൂണിഫോമും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 16 കിലോ മീറ്ററോളം ദൂരത്തിലുള്ള നിരവധി കടകളിലേയും മറ്റും സി.സി.ടി.ടി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ നിന്നുള്ള സൂചനകളാണ് കുട്ടിയുമായി അടുപ്പമുള്ള ഒരാളെന്ന നിലയില്‍ പിതൃസഹോദരനിലേക്ക് അന്വേഷണം നീളുന്നത്.

ഇയാളെ കസ്റ്റഡിലെടുത്ത് വിശദമായ അന്വേഷണം നടത്തി തെളിവ് ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കൊണ്ട് പോയ വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇതില്‍ നി്ന്നും കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിപ്പിച്ചിരുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ ക്രൂര കൃത്യം നടത്തിയ പ്രതിയാണ് നാലു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പുറത്തിറങ്ങി മറ്റൊരു ക്രൂരത കാണിച്ചിരിക്കുന്നത്.

Post a Comment

0 Comments