NEWS UPDATE

6/recent/ticker-posts

ലഖ്‌നൗവിലെ ലുലു മാളിനു മുന്നില്‍ ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി ഹിന്ദു മഹാസഭ ഭാരവാഹികളെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. കാവി പതാകകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് മാളിന്റെ പുറത്ത് പ്രതിഷേധക്കാര്‍ അണിനിരന്നത്.[www.malabarflash.com]

പ്രതിഷേധക്കാരെ നേരിടാന്‍ കനത്ത പോലീസ് സന്നാഹമാണ് മാളിന് പുറത്തുണ്ടായിരുന്നത്. ബാരിക്കേഡുകള്‍ നിരത്തിയാണ് പോലീസ് പ്രകടനക്കാരെ നേരിട്ടത്. പ്രകടനത്തില്‍ പങ്കെടുത്ത എല്ലാവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദര കാണ്ഡം പാരായണം ചെയ്തതിന് നേരത്തേ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു മഹാസഭ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. സെക്ഷന്‍ 144 ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പുതിയതായി ആരംഭിച്ച മാളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാളിന് സമീപം ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ വലതുപക്ഷ സംഘടനകള്‍ പ്രാദേശിക അധികാരികളില്‍ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും അവരുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെടുകയായിരുന്നു.

ലുലു മാളിന്റെ അകത്ത് നിലത്തിരുന്നാണ് ആളുകള്‍ നമസ്‌കാരം നടത്തിയത്. മാളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നതെന്നും പൊതു ഇടങ്ങളില്‍ നമസ്‌കരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹിന്ദു മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.

മാളിനകത്ത് ആളുകള്‍ നമസ്‌ക്കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലുലു മാള്‍ പ്രതിനിധികളുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിതയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിനും നിരവധി അജ്ഞാതര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിന് പിന്നാലെ 'മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല' എന്ന് കാണിച്ച് മാള്‍ അധികൃതര്‍ വെള്ളിയാഴ്ച മാളിന്റെ വിവിധയിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. 

ലഖ്‌നൗവിലെ ലുലു മാള്‍ ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments