ആറാട്ടുപുഴ: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിൽ ലോഡ്ജ് ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനു സമീപം വൈകുണ്ഠം ലോഡ്ജ് നടത്തിവരുന്ന ആറ്റുകാൽ വൈകുണ്ഠത്തിൽ (ശിവാനന്ദഭവനം) കൃഷ്ണകുമാറിനെയാണ് (62) കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflah.com]
തിരുവനന്തപുരം കരിമത്തുളള വാടകവീട്ടിൽനിന്ന് കനകക്കുന്ന് എസ്.എച്ച്.ഒ വി. ജയകുമാറാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. വീട്ടിനുള്ളിൽ നായയെ അഴിച്ചു വിട്ടിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽനിന്ന് വേറെ മുക്കുപണ്ടങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുതുകുളം കെ.ആർ. നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ കൃഷ്ണകുമാർ വള പണയം വെക്കാൻ എത്തിയത്. മേൽവിലാസം തിരക്കിയ ജീവനക്കാരിയോട് മുമ്പ് താൻ ഇവിടെ ഉരുപ്പടികൾ പണയം വെച്ചിട്ടുണ്ടെന്ന മറുപടിയാണ് നൽകിയത്. ഇതു വിശ്വസിച്ച ജീവനക്കാരി 75,000 രൂപ നൽകി. ഇയാൾ പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് വള മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടർന്ന് ഇവർ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
0 Comments