ലക്നോ: ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരന് പ്രതീകിന്റെ ഭാര്യയുമായ അപർണ യാദവ് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ അപർണ യാദവ് ലക്നോവിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കുകയായിരുന്നു.[www.malabarflash.com]
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വലിയ രീതിയിൽ പ്രചോദിപ്പിച്ചെന്നും, രാജ്യത്തിനുവേണ്ടി ബിജെപിയെ എല്ലാവരും തെരഞ്ഞെടുക്കണമെന്നും അപർണ മാധ്യമങ്ങളോട് പറഞ്ഞു. 2017 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് എസ്പിക്കായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
അടുത്തിടെ ബിജെപിയിൽനിന്ന് പത്തിലധികം എംഎൽഎമാരും രണ്ടു മന്ത്രിമാരും രാജിവച്ച് എസ്പിയിലേക്ക് പോയത് ബിജെപിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിനു മറുപടിയായാണ് അപർണ യാദവിന്റെ പാർട്ടി പ്രവേശനത്തെ ബിജെപി ഉയർത്തിക്കാട്ടുന്നത്.
അതേസമയം, യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഡിൽ അഖിലേഷ് മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
അഖിലേഷ് മത്സരിച്ചാൽ നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കന്നി മത്സരമായിരിക്കും ഇത്. അഖിലേഷ് ലക്നോവിൽനിന്നോ, അതുമല്ലെങ്കിൽ ഒന്നിലേറെ സീറ്റുകളിലോ മത്സരിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്.
0 Comments