NEWS UPDATE

6/recent/ticker-posts

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമായെന്ന് എഡിജിപി അധ്യക്ഷനായ സമിതി

തിരുവനന്തപുരം: ചുരുളി സിനിമയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ. സിനിമയില്‍ നിയമലംഘനമില്ലെന്നും എ ഡി ജി പി പത്മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.[www.malabarflash.com]


സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേര്‍ക്കുകയായിരുന്നു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments