NEWS UPDATE

6/recent/ticker-posts

വെറുപ്പും കളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത്: കാന്തപുരം; എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് സമാപനം

കണ്ണൂർ: വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
നമ്മുടെ രാജ്യം സഹിഷ്ണുത കൊണ്ടും സാഹോദര്യം കൊണ്ടും മാനവിക വിചാരങ്ങൾ കൊണ്ടും പേരു കേട്ട നാടാണ്. സമീപകാലത്തായി മത സൗഹാർദ്ദം തകർക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പല പ്രവർത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നിൽ പല താത്പര്യങ്ങളുണ്ട്. അങ്ങിനെയൊരു പ്രതിലോമ പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. 

ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ ചേർക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല ലൗ ജിഹാദ് എന്നത് നമ്മുടെ നാട്ടിൽ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാർലമെന്റു തീർപ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്.
നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണ്.

മനുഷ്യര്‍ക്ക് സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവസരമാണ് രാജ്യത്തിന്റെ മേന്മ. ഭയന്നു ജീവിക്കുന്നവരുള്ള രാജ്യത്ത് മറ്റെന്തു വികസനം ഉണ്ടായിട്ടും കാര്യമില്ല. ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണം. വിശ്വാസവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടരുത്. ഒരു കാരണത്താലും ഇന്ത്യയിലെ മനുഷ്യര്‍ വിഭജിക്കപ്പെടരുത്. 
ഇന്ത്യക്കാര്‍ എന്നതില്‍ നമുക്ക് അഭിമാനം വേണം. ഇന്ത്യ നമ്മുടെതല്ലെന്ന് നാം വിചാരിക്കരുത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള്‍ ഇന്ത്യന്‍ ജനത എന്ന് തെളിമയോടെ പറയാന്‍ നമുക്ക് സാധിക്കണം.
ഭാവിയുടെ പൗരസമൂഹമായ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണം. പഠിക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കണം. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണം. ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും വേണം. മാതാപിതാക്കളെയും ബന്ധുജനങ്ങളെയും അയല്‍ക്കാരെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. ഇസ്ലാമിക സംസ്‌കാരവും പാരമ്പ്യര്യവും അതാണ്. വിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ പുതിയ തലമുറ ശ്രദ്ധിക്കണം - കാന്തപുരം ഉണർത്തി. 

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി,ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. പി.എ ഫാറൂഖ് നഈമി സംസാരിച്ചു. 

എസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സുറൈജി സഖാഫി, ജന. സെക്രട്ടറി കെ മുഹമ്മദ് എന്നിവര്‍ നയപ്രഖ്യാപനം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ കുറാ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം ഫൈസി വില്യാപ്പിള്ളി സംബന്ധിച്ചു. ഡോ. ടി അബൂബക്കര്‍ സ്വാഗതവും റഷീദ് നരിക്കോട് നന്ദിയും പറഞ്ഞു. 

രിസാല വാരികയുടെ പുതിയ ഡിജിറ്റൽ പ്രസിദ്ധീകരണ സംരംഭമായ രിസാല അപ്ഡേറ്റിന്റെ പ്രകാശനം സമ്മേളനത്തിൽ കാന്തപുരം നിർവ്വഹിച്ചു.
നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നടന്ന ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ സമാപനത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാർഥി റാലിയിൽ ഒന്നര ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി
ഒരാഴ്ചയായി കണ്ണൂരിൽ പുസ്തകലോകം ബുക് ഫെയർ , എജുസൈൻ കരിയർ എക്സ്പോ , 50 രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങൾ നടന്നു.

Post a Comment

0 Comments