NEWS UPDATE

6/recent/ticker-posts

തൃശ്ശൂരിലെ സദാചാര കൊലപാതകം: ഒളിവില്‍പോയ പ്രതികളില്‍ നാലുപേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

തൃശ്ശൂര്‍: ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ നാലുപ്രതികള്‍ പിടിയിലായി. ഒളിവില്‍ കഴിയുകയായിരുന്ന ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് ഉത്തരാഖണ്ഡില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ശനിയാഴ്ച തൃശ്ശൂരിലെത്തിക്കും.[www.malabarflash.com]

ഫെബ്രുവരി 18-ന് രാത്രി ചേര്‍പ്പ് തിരുവാണിക്കാവില്‍വെച്ചാണ് ബസ് ഡ്രൈവറായ സഹറി(32)നെ എട്ടംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ പ്രതികള്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ സഹര്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴാം തീയതി മരിച്ചു.

എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പോലീസിനെതിരേ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പോലീസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും ആരോപിച്ചിരുന്നു. 

ഇതിനിടെ, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് ഒളിവില്‍പോയ പ്രതികളില്‍ നാലുപേരെ ഉത്തരാഖണ്ഡില്‍നിന്നും കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments