NEWS UPDATE

6/recent/ticker-posts

കാസമിറോയുടെ സൂപ്പര്‍ സ്‌ട്രൈക്ക്; സ്വിസ് പ്രതിരോധവും മറികടന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്

ദോഹ: ആശങ്കകള്‍ക്കൊടുവില്‍ ബ്രസീല്‍. ആദ്യമൊന്ന് തപ്പിത്തടഞ്ഞു. പിന്നെയൊരു ഗോള്‍ വാര്‍ പിടികൂടി. പക്ഷേ, മഞ്ഞക്കിളികള്‍ ഒടുവില്‍ അത്ഭുതം കാട്ടി. കണക്കുകള്‍ തെറ്റിക്കാതെ പ്രീക്വാര്‍ട്ടറിലേയ്ക്ക് ചിറകുവിരിച്ചു പറന്നു.[www.malabarflash.com]

മുന്നേറ്റക്കാര്‍ പരാജയപ്പെട്ടിടത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ബുളളറ്റ് വല ഭേദിച്ചപ്പോള്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഒരാളായത്. ഗോള്‍ മഴ യഥേഷ്ടം കണ്ട ദിവസം ഗോളിലേയ്ക്കുള്ള വഴിമറന്ന മട്ടില്‍ ഗതിതെറ്റിയലഞ്ഞാണ് ഒടുവില്‍ ബ്രസീല്‍ ജയം സ്വന്തമാക്കിയത്.

സ്ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ തുലയ്ക്കുന്നത് കണ്ട് നിരാശപൂണ്ട സമനിലയിലേയ്ക്ക് നീങ്ങിയ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കാസെമിരോയുടെ വെടിയുണ്ട് നെറ്റ് സ്വിസ് വല പിളര്‍ത്തിയത്. ബോക്സില്‍ നിന്ന് തൊടുത്ത വലങ്കാല്‍ ഹാഫ് വോളി അകഞ്ചിയുടെ ദേഹത്ത് ഒന്നുരഞ്ഞ് ഗോളിയെ സ്തംബ്ധനാക്കി വലയില്‍ കയറുകയായിരുന്നു. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു വല കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴായി.

പ്രതിഭാധനരായ കളിക്കാരുമായി തുടര്‍ച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിനെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. വിരസമായ ആദ്യ പകുതിയില്‍ നാമമാത്രമായ അവസരങ്ങള്‍ മാത്രമാണ് ഇരുടീമുകള്‍ക്കും നേടാനായത്.

സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിച്ചത്. രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലിടം നേടി. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകളും പാടുപെട്ടു.

27-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പിറന്നത്. ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. റാഫീന്യയുടെ മനോഹരമായ ക്രോസ് കൃത്യമായി കാലിലൊതുക്കി വലയിലാക്കാന്‍ താരത്തിന് സാധിച്ചില്ല. വിനീഷ്യസിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി.

31-ാം മിനിറ്റില്‍ റാഫീന്യയുടെ മികച്ച ലോങ് റേഞ്ചര്‍ യാന്‍ സോമര്‍ കൈയ്യിലൊതുക്കി. പിന്നാലെ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പക്വെറ്റയ്ക്ക് പകരം ബ്രസീല്‍ റോഡ്രിഗോയെ ഇറക്കി. രണ്ടാം പകുതി തുടങ്ങിയതും സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിങ്ങില്‍ പോരായ്മ വന്നു. 57-ാം മിനിറ്റില്‍ ബ്രസീലിന്റെ റിച്ചാര്‍ലിസണ് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

64-ാം മിനിറ്റില്‍ ബ്രസീല്‍ ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. കാസെമിറോയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് വലകുലുക്കിയത്. ഗോള്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് വാറിലൂടെ രംഗം പുനഃപരിശോധിച്ചപ്പോള്‍ റഫറി ഗോള്‍ നിരസിച്ചു.

ബ്രസീല്‍ ആക്രമണത്തിന്റെ ശക്തി കൂട്ടാനായി 73-ാം മിനിറ്റില്‍ റാഫീന്യയെയും റിച്ചാര്‍ലിസണെയും പിന്‍വലിച്ച് പകരം ആന്റണിയെയും ഗബ്രിയേല്‍ ജെസ്യൂസിനെയും കൊണ്ടുവന്നു. 81-ാം മിനിറ്റില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്കിന്റെ ഭാഗമായി ഗയ്‌മെറസ് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍ അനായാസം പന്ത് കൈയ്യിലാക്കി.

എന്നാല്‍ ബ്രസീല്‍ ആരാധകരെ സന്തോഷക്കൊടുമുടിയിലെത്തിച്ചുകൊണ്ട് കാസെമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിച്ചു. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് മിഡ്ഫീല്‍ഡ് ജനറല്‍ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയത്. വിനീഷ്യസ് ജൂനിയര്‍ തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ കാസെമിറോയ്ക്ക് മറിച്ചുനല്‍കി. കിട്ടിയ അവസരം മുതലെടുത്ത കാസെമിറോ തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ഷോട്ട് സ്വിസ് പ്രതിരോധം ഭേദിച്ച് ഗോള്‍വല കീറി. ഇതോടെ ബ്രസീല്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു.

മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഗോളിക്കാനുള്ള സുവര്‍ണാവസരം വിനീഷ്യസ് പാഴാക്കി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോളടിക്കാന്‍ അവസരമുണ്ടായിട്ടും താരം അത് പാഴാക്കി. തൊട്ടുപിന്നാലെ റോഡ്രിഗോയും അതുപോലെയൊരു മികച്ച അവസരം തുലച്ചു.

പിന്നാലെ കാസെമിറോ നേടിയ ഏകഗോളിന്റെ ബലത്തില്‍ കാനറികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയിരുന്നു.

Post a Comment

0 Comments