NEWS UPDATE

6/recent/ticker-posts

ഡോ.മാർ അപ്രേം മെത്രാപ്പോലീത്തായെ സഭാതാരകം 2022- അവാർഡ് നൽകി ആദരിച്ചു

ദുബൈ: പൗര്യസ്ത്യ കൽദായ സുറിയാനി സഭാദ്ധ്യഷൻ ഡോ.മാർ അപ്രേം മെത്രാപ്പോലീത്തായെ യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ കിൻഡി, അറബ് സാമൂഹ്യ പ്രവർത്തകയും ഗുഡ്‌വിൽ അംബാസിഡറുമായ ലൈലാ റഹാൽ എന്നിവർ ചേർന്ന് "കൽദായ യുവത - സഭാതാരകം 2022" പ്രഥമ പുരസ്കാരം നൽകി ദുബൈയിൽ ആദരിച്ചു.[www.malabarflash.com]

മതസൗഹാർദ്ദവും മാനവ മൈത്രിയും പൊതു സമൂഹത്തിന് പകരുന്ന സന്ദേശവാഹകരെയാണ് ലോകത്തിന് ആവിശ്യം. സാമൂഹ്യ നന്മയ്ക്കും ലോക സമാധാനത്തിനുമായി പ്രാർത്ഥിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്നവർ സമൂഹത്തിൽ ആദരിയ്ക്കപ്പെടണം. അതിർ വരമ്പുകളില്ലാത്ത സൗഹൃദവും സമാധാനവും ലോക ജനതയ്ക്ക് പകരുന്നതാണ് യു.എ.ഇ - യുടെ പാരമ്പര്യം. മാനവ മൈത്രിയുടെ സന്ദേശവാഹകനായി രാജ്യാന്തരതലത്തിൽ പ്രവർത്തിയ്ക്കുന്ന ഡോ.മാർ അപ്രേം മെത്രാപ്പോലീത്താ പൊതു സമൂഹത്തിന് മാതൃകയാണെന്ന് യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ കിൻഡി പ്രസ്‌താവിച്ചു.

ഇന്ത്യൻ സമൂഹവുമായി ആത്മബന്ധം പുലർത്തുന്ന അറേബ്യൻ സമൂഹത്തിന് ലോക നന്മയ്ക്കായി പ്രവർത്തിയ്ക്കുന്നവരെ ആദരിയ്ക്കുന്ന പാരമ്പര്യമാണുള്ളത്. സാമൂഹ്യ സേവനവും മത മൈത്രിയും ജീവിത ദർശനമാക്കിയ മാർ അപ്രേം മെത്രാപ്പോലീത്തായ്ക്ക് പ്രശസ്‌തി പത്രം നൽകിയാണ് അറബ് സാമൂഹ്യ പ്രവർത്തകയും ഗുഡ്‌വിൽ അംബാസിഡറുമായ ലൈലാ റഹാൽ ആദരിച്ചത്.

റവ. ഫാദർ വിക്ടർ കൊള്ളാനൂർ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുൾ അസീസ്, റവ. ഫാദർ ജാക്സ് ചാണ്ടി, ഡോക്ടർ. ഇ.പി. ജോൺസൺ,  ഡയസ് ഇടിക്കുള,  ഷാജി ഐക്കര, ജോബി ജോഷ്വ,, ബ്ലെസൻ ആൻ്റണി എന്നിവർ പ്രസംഗിച്ചു. 

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, ഗ്ലോറിയാ ന്യൂസ് പത്രാധിപർ അഭിജിത്ത്‌ പാറയിൽ എന്നിവർ ആശംസകൾ അറിയിച്ചു.

കൽദായ സുറിയാനി സഭയുടെ യു.എ.ഇ - ലെ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു.
സുറിയാനി പണ്ഡിതനായ ഡോ.മാർ അപ്രേം മെത്രാപ്പോലീത്താ യാത്രവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം,സഭാചരിത്രം വിഭാഗത്തിൽ ഏഴുപത് പുസ്തകങ്ങൾ രചിച്ചു. ഈ പുസ്തകങ്ങളിൽ പലതും അസ്സീറിയൻ, അറബിക്‌, റഷ്യൻ ഭാഷകളിലേക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. പുരാതനമായ സുറിയാനി - അറബി ലിഖിതങ്ങളുടെ വിപുലശേഖരം മാർ അപ്രേമിനുണ്ട്.

അരിസ്റ്റോട്ടിൽ, പ്ളേറ്റോ തുടങ്ങിയ തത്വചിന്തകന്മാരുടെ പഠനങ്ങൾ സംബന്ധിച്ചു അറിവുകൾ നൽകുന്ന, പ്രമുഖ അറബി പണ്ഡിതൻ ബാർ ബഹലൂൽ പത്താം നൂറ്റാണ്ടിൽ രചിച്ച അറബി - സുറിയാനി നിഘണ്ടുവിൻ്റെ കൈയ്യെഴുത്ത് പ്രതി കൈവശമുള്ള മാർ അപ്രേം, ഈ ഗ്രന്ഥം അടിസ്ഥാനമാക്കി മൂന്നാമത്തെ ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലാണ്.

ആദിമ നൂറ്റാണ്ടിലെ ലോക വിഞ്ജാനം യൂറോപ്പിൽ എത്തുന്നത് അറബി - സുറിയാനി ഭാഷയിൽ രചിയ്ക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്നാണെന്ന് സമർത്ഥിയ്ക്കുവാൻ ഈ ഗവേഷണ പ്രബന്ധത്തിന് കഴിയുമെന്ന് മാർ അപ്രേം പറഞ്ഞു.

Post a Comment

0 Comments