NEWS UPDATE

6/recent/ticker-posts

'അവര്‍ വിളിച്ചാല്‍ നമ്മളും പോകണ്ടേ?'; ആര്‍എസ്എസ് വേദിയിലെത്തിയെന്ന വിമര്‍ശനത്തിന് മറുപടിയുമായി കെ എന്‍ എ ഖാദര്‍

കോഴിക്കോട്: ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ വിമര്‍ശനമുയരവെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. [www.malabarflash.com]

ഒരു സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്‌നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സെല്‍ഫി വീഡിയോയില്‍ പറഞ്ഞു.

'സൗഹൃദ സമ്മേനങ്ങള്‍ നമ്മള്‍ നടത്തുമ്പോള്‍ നമ്മള്‍ വിളിച്ചതിലേക്കൊക്കെ എല്ലാവരും വരുന്നുണ്ട്. അവര്‍ നമ്മളെ വിളിച്ചാലും നമ്മള്‍ പോകേണ്ടതല്ലേ എന്നുള്ള ശുദ്ധ മനസ്സുകൊണ്ട് ഞാന്‍ പോയതാണ്. അത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല. ഇനി അത് തെറ്റാണ്, മറ്റ് മതസ്ഥരോട് മിണ്ടാനോ അവരുടെ പരിപാടിക്ക് പോകാനോ പാടില്ലെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നണില്ല. ആദരണീയനായ തങ്ങളും മുസ്ലീം ലീഗും സ്വീകരിക്കുന്ന നിലപാട് അല്ലാതെ എനിക്കീ കാര്യത്തിലൊന്നും വേറൊരു നിലപാടില്ല,' പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എല്ലാ ജില്ലകളിലും അടുത്ത കാലത്ത് നടത്തിവരുന്ന സൗഹാര്‍ദ്ദ സദസ്സ് അനുകരിക്കുകയാണ് താന്‍ ചെയ്തതെന്നും കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

കെ എന്‍ എ ഖാദര്‍ പറഞ്ഞത്: 
'പ്രിയപ്പെട്ട സഹോദരന്‍മാരെ സുഹൃത്തുക്കളെ, ചില സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും എനിക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇപ്പോള്‍ ഒരു സുഹൃത്ത് വിളിച്ചു പറയുകയുണ്ടായി. ഞാന്‍ ഇന്ന് കോഴിക്കോട് 'സ്‌നേഹ ബോധി' എന്നൊരു പരിപാടിക്ക് പോയിരുന്നു. സ്‌നേഹ ബോധി എന്നു പറഞ്ഞാല്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ശ്രീബുദ്ധന്റെ അഹിംസയും കാരുണ്യവും വ്യക്തമാക്കുന്ന ഒരു ശില്‍പം നിര്‍മ്മിച്ച് അതിന്റെ അനാഛാദനം നിര്‍വ്വഹിച്ചിരുന്നത് സിനിമാ സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കരാണ്. അതില്‍ ഒരു ആശംസ പ്രാസംഗികനായിരുന്നു ഞാന്‍. അതുപോലെ തന്നെ മാതൃഭൂമിയിലെ ആര്‍ടിസ്റ്റ് മദനന്‍ ഉണ്ടായിരുന്നു. ആ പരിപാടിയില്‍ ഞാന്‍ പറഞ്ഞത് മത സൗഹാര്‍ദ്ദത്തേക്കുറിച്ചാണ്. എല്ലാ മതങ്ങളേക്കുറിച്ചും നല്ലത് പറയുന്ന ഒരാളാണ് ഞാന്‍. ഒന്നുമുണ്ടായിട്ടല്ല. നമ്മുടെ നാട്ടില്‍ സംഘര്‍ഷവും തമ്മില്‍ തമ്മില്‍ കലഹവും വര്‍ഗീയതയും വ്യാപിച്ചുവരുമ്പോള്‍ എല്ലാ മതസ്ഥരും തമ്മില്‍ നല്ല സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ച്, അത് കുറച്ച് കാലമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഞാനന്‍ അവിടെ പോയതാണ്. ഒരു സാംസ്‌കാരിക പരിപാടിയാണ്. അതിനേക്കുറിച്ച്, അത് വളരെ തെറ്റായ ഒരു സംഗതിയായി ചിത്രീകരിച്ചിട്ട് ദുഷ്പ്രചരണം നടത്തുന്നത് ശരിയല്ല.

ആദരണീയനായ നമ്മുടെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എല്ലാ ജില്ലകളിലും അടുത്ത കാലത്ത് നടത്തിവരുന്ന സൗഹാര്‍ദ്ദ സദസ്സ് നമ്മള്‍ കണ്ടതാണ്. ഹിന്ദുക്കളും സന്യാസിമാരും മഹര്‍ഷിമാരും ക്രിസ്ത്യാനികളും ബിഷപ്പുമാരും പാതിരിമാരുമൊക്കെ പങ്കെടുക്കുന്ന വലിയ സൗഹൃദ സമ്മേളനങ്ങള്‍ നടന്നു. അത് വലിയ മാറ്റം സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സൗഹൃദ സമ്മേനങ്ങള്‍ നമ്മള്‍ നടത്തുമ്പോള്‍ നമ്മള്‍ വിളിച്ചതിലേക്കൊക്കെ എല്ലാവരും വരുന്നുണ്ട്. അവര്‍ നമ്മളെ വിളിച്ചാലും നമ്മള്‍ പോകേണ്ടതല്ലേ എന്നുള്ള ശുദ്ധ മനസ്സുകൊണ്ട് ഞാന്‍ പോയതാണ്. അത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല. ഇനി അത് തെറ്റാണ്, മറ്റ് മതസ്ഥരോട് മിണ്ടാനോ അവരുടെ പരിപാടിക്ക് പോകാനോ പാടില്ലെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നണില്ല. ആദരണീയനായ തങ്ങളും മുസ്ലീം ലീഗും സ്വീകരിക്കുന്ന നിലപാട് അല്ലാതെ എനിക്കീ കാര്യത്തിലൊന്നും വേറൊരു നിലപാടില്ല. പാര്‍ട്ടി നിലപാട് എന്താണോ അതാണ് എന്റെ നിലപാട്. ഞാന്‍ മുസ്ലീം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അത് മേലിലും ഞാന്‍ തുടരും. മുസ്ലീം ലീഗ് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനം തന്നെയാണ് ഏത് പാര്‍ട്ടിയോടും എനിക്കുമുള്ളൂ. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ദുഷ്പ്രചരണങ്ങള്‍ നടത്തരുതെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. നല്ല സദുദ്ദേശത്തോട് കൂടി, നാട്ടില്‍ നന്മയുണ്ടാകട്ടെ, എല്ലാ മതസ്ഥരും യോജിച്ച് നില്‍ക്കട്ടെ എന്ന് വിചാരിച്ചാണ് സൗഹാര്‍ദ്ദ സമ്മേളനത്തിന് ഞാന്‍ പോയത്. അതിനേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.'

കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിച്ചു. പരിപാടിയില്‍ പ്രസംഗിക്കുന്നതിന്റേയും പൊന്നാട സ്വീകരിക്കുന്നതിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ ലീഗ് നേതാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്.

Post a Comment

0 Comments