NEWS UPDATE

6/recent/ticker-posts

ശരത്തിനെ ജാമ്യത്തിൽ വിട്ടു; 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാർ പറയുന്നത് കള്ളം'

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തിൽ അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തിൽ വിട്ടയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു.[www.malabarflash.com]

തെളിവ് നശിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഒരു ദൃശ്യവും താൻ കണ്ടിട്ടില്ല. എന്നെ പൊലീസ് പിടിച്ചതല്ല. രാവിലെ 11 മണിക്ക് സ്വന്തം വണ്ടി ഓടിച്ചാണ് ഞാൻ പോലീസ് ക്ലബ്ബിലെത്തിയതെന്നും ശരത് ജി നായർ പ്രതികരിച്ചു. പത്തര മണിക്കൂറോളം ക്രെെംബാഞ്ചിന്റെ ചോദ്യം ചെയ്യൽ നീണ്ടു.

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി എന്ന് വിളിക്കപ്പെടുന്ന ശരത് ജി നായർ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചെന്ന് പി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുകയുണ്ടായി. ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ ശരത് അവ പിന്നീട് നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. 

ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തേ പുറത്ത് വന്നിരുന്നു. കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് വെച്ച പണിയാണ് ദിലീപിന് കിട്ടിയതെന്ന് സംഭാഷണത്തിലുണ്ട്.

Post a Comment

0 Comments