NEWS UPDATE

6/recent/ticker-posts

400 കോടി തട്ടിപ്പ് കേസിലെ പ്രതി ജയിലില്‍ ക്ഷയരോഗം ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: 400 കോടി രൂപയുടെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശിവരാജ് പുരി(46) ക്ഷയരോഗം ബാധിച്ച് മരിച്ചു. ഭോണ്ട്‌സി ജയിലില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച ശിവരാജ് പുരി, കഴിഞ്ഞദിവസം ഡല്‍ഹിയിലെ ആശുപത്രിയിലാണ് മരിച്ചത്.[www.malabarflash.com]

തട്ടിപ്പ് കേസില്‍ പിടിയിലായ ശിവരാജ് പുരിയെ 2020 നവംബറിലാണ് ഭോണ്ട്‌സി ജയിലില്‍ എത്തിച്ചത്. ക്ഷയരോഗം ബാധിച്ച ഇയാള്‍ എല്‍.ആര്‍.എസ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് മരണം സംഭവിച്ചതെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

2010-ല്‍ 400 കോടി രൂപയുടെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലാണ് ശിവരാജ് പുരി ആദ്യം പോലീസിന്റെ പിടിയിലാകുന്നത്. സിറ്റി ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലിചെയ്യുന്നതിനിടെ ഉന്നതരില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് പണം വകമാറ്റി ചിലവഴിച്ചെന്നായിരുന്നു കേസ്. വന്‍കിട ബിസിനസുകാരും കോര്‍പ്പറേറ്റ് കമ്പനികളുമാണ് ശിവരാജിന്റെ ചതിയില്‍പ്പെട്ടത്. ഇവരില്‍നിന്ന് വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇയാള്‍, പണമെല്ലാം ഓഹരിവിപണിയിലേക്ക് വകമാറ്റുകയും 405 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുകയുമായിരുന്നു.

ബാങ്ക് തട്ടിപ്പ് കേസില്‍ 2018-ല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ശിവരാജ് പുരി ഒളിവില്‍പോയി. ഇക്കാലയളവിലും ഇയാള്‍ നിരവധിപേരെ വഞ്ചിച്ചതായാണ് പരാതി. തുടര്‍ന്ന് ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും 2020-ല്‍ ഭൂമി തട്ടിപ്പ് കേസില്‍ വീണ്ടും പിടികൂടുകയുമായിരുന്നു.

Post a Comment

0 Comments