കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും ആർട്ടിസ്റ്റുമായ കൊച്ചി വെണ്ണല പീത്താട്ടിൽ പറമ്പിൽ സൂജീഷ് പി.എസ് (32) അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുജീഷിനെ ശനിയാഴ്ച വൈകീട്ടോടെ കൊച്ചി നഗരത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ച് യുവതികൾകൂടി സമാന അനുഭവങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച വൈകീട്ട് കൊച്ചി സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ശനിയാഴ്ച ബംഗളൂരുവിലുള്ള മലയാളി സ്ത്രീയും ഇ-മെയിൽ വഴി പരാതി നൽകി.
ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആറ് പ്രത്യേക കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. പാലാരിവട്ടത്തെയും ചേരാനല്ലൂരിലെയും സ്ഥാപനങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞയാഴ്ചയാണ് പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ വെച്ച് 18 കാരി പീഡനത്തിനിരയായത്. സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി.
സുജീഷിന്‍റെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പോലീസ് ടാറ്റൂ സ്റ്റുഡിയോ പരിശോധിച്ചത്. ഒരു ഡി.വി.ആർ, രണ്ട് ഹാർഡ് ഡിസ്ക്, രണ്ട് ടാറ്റൂ ഗൺ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ഇവ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയക്കും.
0 Comments