ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും അധികാരം പഞ്ചാബിലേക്കും വ്യാപിപ്പിച്ച് ആം ആദ്മി പാര്‍ട്ടി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതുചരിത്രം കുറിച്ചു. പഞ്ചാബില്‍ മിന്നും ജയമാണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടി സ്വന്തമാക്കിയത്.[www.malabarflash.com]
117-ൽ 91 സീറ്റുകളും നേടിയ ആം ആദ്മി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം നിഷ്പ്രഭരാക്കി. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 17 സീറ്റുകളില്‍ ഒതുങ്ങിയത് ഏറെ ദയനീയ കാഴ്ചയായി.
ഡല്‍ഹിയില്‍ നിന്നും അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലേക്ക് അധികാരം വ്യാപിപ്പിച്ചത് വഴി അടുത്തിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിക്കും സ്വന്തമാക്കാനാകാത്ത നേട്ടമാണ് ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്.
പഞ്ചാബിലെ ജയത്തോടെ മറ്റ് പ്രാദേശിക പാർട്ടികൾക്ക് നേടാൻ സാധിക്കാത്ത അപൂർവനേട്ടവും ആം ആദ്മി സ്വന്തമാക്കി. എഎപിക്ക് മുൻപേ രാഷ്ട്രീയ കളത്തിലിറങ്ങിയ സമാജ്വാദി പാർട്ടി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ശിവസേന, എൻസിപി, ഡിഎംകെ, എഐഡിഎംകെ, എല്‍ജെപി, ജനതാദള്‍ (എസ്), ജനതാദള്‍ (യു) തുടങ്ങിയ പാർട്ടികൾക്കൊന്നും രണ്ടാമതൊരു സംസ്ഥാനത്ത് അധികാരം പിടിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ പാർട്ടി പദവിയുള്ള സിപിഎം മൂന്ന് സംസ്ഥാനങ്ങൾ ഭരിച്ചത് ഒഴിച്ചാൽ പ്രാദേശിക പാർട്ടികൾക്കൊന്നും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് എഎപി നേടിയത്.
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഓരോ മേഖലയിലും വലിയ സൂക്ഷ്മതയാണ് ആം ആദ്മി പാര്‍ട്ടി പുലര്‍ത്തിയത്. സൗജന്യ ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി ഡല്‍ഹി മോഡലിലാണ് കേജരിവാള്‍ പഞ്ചാബിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.
പ്രചരണത്തിന് മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകിയും കേജരിവാൾ വോട്ടർമാരുടെ മനസ് കീഴടക്കി. പ്രചരണത്തിൽ കേജരിവാളിനെ സഹായിക്കാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് തുടങ്ങിയവരും അങ്കത്തട്ടിലുണ്ടായിരുന്നു.
പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഭഗവന്ത് സിംഗ് മന്. സിംഗൂരില്‍ നിന്നും രണ്ടുതവണ അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഎപി സംസ്ഥാന കണ്‍വീനറുമായിരുന്ന ഭഗവന്തിനെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി ഇത്തവണ നിയമസഭയിലേക്ക് വോട്ട് തേടിയത്.
0 Comments