NEWS UPDATE

6/recent/ticker-posts

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: ആക്രമിച്ചത് പരാതിക്കാരി, കൂട്ട് നിന്നത് ശിഷ്യൻ, നിർണായക കണ്ടെത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ  ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ  അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.[www.malabarflash.com]


ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പോലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.

വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പോലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.

സംഭവത്തിന് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ പരാതികളും ഒരു വ‍ഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു. സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ നിഗമനം.

സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തൽ. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു.

ഉറക്കത്തിൽ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാ‍‌‌ഞ്ച് ‍അനുമാനിക്കുന്നു. മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായിയേയും പ്രതിചേർക്കാനാകുമോ എന്നതിൽ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി. പെണ്‍കുട്ടിയുടെ മൊഴിയിൽ നിലവിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ ആദ്യം എടുത്ത കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കാമോയെന്നും നിയമപദേശം തേടിയിട്ടുണ്ട്.

വലിയ കോളിളക്കം സൃഷ്ടിച്ച കേസിനാണ് ഒടുവിൽ ഇങ്ങനെയൊരു ക്ലൈമാക്സ്. കേസിന്റെ ഭാവിയെന്താകുമെന്ന് കാത്തിരുന്നു കാണാം.

Post a Comment

0 Comments