NEWS UPDATE

6/recent/ticker-posts

കാലിത്തീറ്റ കുംഭകോണം; അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവിന് ശിക്ഷ, അഞ്ചുവര്‍ഷം തടവ്

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. അഞ്ചുവര്‍ഷം തടവിന് പുറമെ അറുപത് ലക്ഷം രൂപ പിഴയും ഒടുക്കണം.[www.malabarflash.com]


1995-96 കാലഘട്ടത്തില്‍ ബാഗല്‍പ്പൂരിലെ ഡുറാന്‍ഡോ ട്രഷറിയില്‍ നിന്നും അനധികൃതമായി 139.5 കോടിരൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് അഞ്ചാമത്തെ കാലിത്തീറ്റ കുംഭക്കോണക്കേസ്. ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ കോടികളുടെ കാലിത്തീറ്റ കുഭംക്കോണം അരങ്ങേറിയത്. മറ്റ് നാലു കാലിത്തീറ്റ കുംഭകോണക്കേസുകളിലും ശിക്ഷിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

അതേസമയം ഇപ്പോള്‍ ശിക്ഷവിധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തിലേറെ ലാലു പ്രസാദ് യാദവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലാലു പ്രസാദ് യാദവ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. 

എഴുപത്തിനാലുകാരനായ ആര്‍ജെഡി അധ്യക്ഷന്‍ ഇപ്പോള്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ്. 

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു 2013ലാണ് ചെയ്ബാസ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ആദ്യ കാലിത്തീറ്റ കുംഭക്കോണ കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് 11 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ലാലുവിന് വിലക്കുണ്ടാവുകയും ചെയ്തു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷ കഴിഞ്ഞ് ആറുവര്‍ഷത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാവൂവെന്ന സുപ്രീംകോടതി വിധിയാണ് ലാലുവിന് തിരിച്ചടിയായത്.

2017ലാണ് രണ്ടാം കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി ലാലുവിന് ശിക്ഷ വിധിക്കുന്നത്. 2018ല്‍ തന്നെയായിരുന്നു മറ്റുരണ്ടു കാലിത്തീറ്റ കുംഭകോണക്കേസിലും സിബിഐ കോടതി ലാലുവിന് ശിക്ഷ വിധിക്കുന്നത്. ബന്‍ക- ബഗല്‍പ്പൂര്‍ ട്രഷറികളില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് കൂടി നിലവില്‍ കോടതിയില്‍ ലാലുവിനെതിരെയുണ്ട്.

Post a Comment

0 Comments