NEWS UPDATE

6/recent/ticker-posts

'കണ്ട്റകുട്ടി'; കാസര്‍കോട്ടെ ദളിത് ബാലൻറെ ജീവിതം നടൻ രവീന്ദ്രൻ ഹ്രസ്രചിത്രമാക്കുന്നു

കൂത്തുപറമ്പ: കാസര്‍കോട്ടെ ദളിത് ബാലൻറെ തീക്ഷ്ണമായ ജീവിതം ചലച്ചിത്ര നടൻ രവീന്ദ്രൻ ഹ്രസ്രചിത്രമാക്കുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാസര്‌കോട് സ്വദേശി സാദിഖ് കാവിൽ കഥ,തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം മോഹന്‍ലാല്‍ ചെയർമാനായ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം, ഫെസ്റ്റ് അബുദാബി ചാപ്റ്റർ ആണ് നിര്‍മിക്കുന്നത്.[www.malabarflash.com]

 കണ്ണൂർ കൂത്തുപറമ്പയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി.

അസ്ഥിത്വം തേടുന്ന ഒരു ദളിത് ബാലൻറെ കഥയാണ് ഹ്രസ്വചിത്രം പറയുന്നതെന്ന് സാദിഖ് കാവിൽ പറഞ്ഞു. കാസർകോട് മാധ്യമപ്രവർത്തകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തിരക്കഥയാക്കിയത്. അച്ഛനാരെന്നറിയാത്ത 15 വയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന മാനസിക പീഡനങ്ങളും അതിന് ബാലൻ ധീരമായി നേരിടുന്നതുമാണ് പ്രമേയം. മാസ്റ്റർ കെ.അനുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ലീനാ ലക്ഷ്മി, ഷിജിന സുരേഷ് , ഷഫീഖ് തവരയിൽ, എ.എസ്. ശ്രീരാജ്, വിജീഷ് അഞ്ചരക്കണ്ടി, മുജീബ് റഹ്മാൻ, ശാന്ത, മാസ്റ്റർ വിഘ്നേഷ്, ബേബി വൈഷ്ണവി എന്നിവരും മറ്റു പ്രധാന കഥാപപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സിനിമാ നിർമാണ പരിശീലനം നൽകിയായിരുന്നു ചിത്രീകരണം. 

കൂടാതെ കൂത്തുപ്പറമ്പിലെ ഒട്ടേറെ പേർ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചു. ഹരിപ്രസാദ്, ഫൈസൽ എറണാകുളം എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എ.എസ്. ശ്രീരാജ് ശബ്ദലേഖനം നിർവഹിച്ചു. 

കൂത്തുപ്പറമ്പ് മുനിസിപാലിറ്റിയുടെ സമ്പൂർണ സഹകരണം കൊണ്ടാണ് ചിത്രീകരണവും ശില്പശാലയും വിജയകരമായി നടത്താൻ സാധിച്ചതെന്ന് രവീന്ദ്രൻ പറഞ്ഞു. നേരത്തെ ശില്പശാല കുത്തുപറമ്പ് ചെയർപേഴ്സൻ സുജാത ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മുഹമ്മദ് റാഫി, ബിജു, കെ.അജിത എന്നിവർ സംബന്ധിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റ് ചലച്ചിത്ര–ദൃശ്യഭാഷാ സാക്ഷരതാ ക്ലാസുകൾ നടത്തുമെന്ന് രവീന്ദ്രൻ പറഞ്ഞു. അടുത്ത ഹ്രസ്വചിത്രത്തിൻ്റെ നിർമാണം പിന്നീട് അറിയിക്കും.

Post a Comment

0 Comments