ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിന് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. ആലപ്പുഴ ഏരിയ സെക്രട്ടറി വെള്ളക്കിണർ വാർഡിൽ കണിയാംപറമ്പ് ഡിമാസ് മൻസിലിൽ സിനുവാണ് (31) അറസ്റ്റിലായത്.[www.malabarflash.com]
ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. രഞ്ജിത് വധവുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ടുപേരടക്കം എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് ഇതുവരെ പിടികൂടിയത്. ആറുപേർക്കെതിരെ തെളിവ് നശിപ്പിക്കൽ, പ്രതികളെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘമാണ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നത്.
അതിനിടെ, ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ള മുഴുവൻ പ്രതികളെയും പിടികൂടിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേർകൂടി പിടിയിലാകാനുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ആർ.എസ്.എസ് ആലുവ ജില്ല പ്രചാരക് ഉൾപ്പെടെ 15പേരാണ് ഇതുവരെ അറസ്റ്റിലായത്.
0 Comments