തട്ടിപ്പിനായി കേരള ബാങ്കിന്റെ എ.ടി.എം സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിൽനിന്ന് വിവരങ്ങൾ ചോർത്തിയെന്നാണ് സംശയം. സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള അഞ്ച് എ.ടി.എമ്മുകളിൽനിന്നായി 2.75 ലക്ഷം രൂപയാണ് സംഘം തട്ടിയത്.
പിടിയിലായ കാസർകോട് സ്വദേശികളായ അബ്ദുൽ സമദാനി, മുഹമ്മദ് നജീബ്, നുഅ്മാൻ അഹമ്മദ് എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് തട്ടിപ്പിന്റെ രീതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് വ്യാജ എ.ടി.എം കാർഡുകളുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നുഅ്മാൻ പിടിയിലാകുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
വ്യാജ എ.ടി.എം കാർഡുകള്‍ നിർമിച്ച് നൽകിയതും തട്ടിപ്പിന്റെ സൂത്രധാരനും ഡൽഹി സ്വദേശിയാണെന്നാണ് ഇയാൾ അന്വേഷണസംഘത്തിന് നൽകിയ മൊഴി.
ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എ.ടി.എം കാർഡുപയോഗിച്ചാണ് കാസർകോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ എ.ടി.എമ്മിൽനിന്ന് പണം തട്ടിയത്. കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ കിഴക്കേകോട്ട, നെടുമങ്ങാട് എ.ടി.എമ്മുകളിൽനിന്ന് 90,000 രൂപയാണ് നഷ്ടപ്പെട്ടത്.
ബാങ്കിന്റെ സോഫ്റ്റ്വെയർ പിഴവ് മുതലെടുത്തായിരിക്കാം തട്ടിപ്പെന്ന് ആദ്യം മുതൽ പോലീസിന് സംശയമുണ്ടായിരുന്നു. സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിൽനിന്ന് ഡൽഹി സ്വദേശി രഹസ്യ പാസ്വേർഡുകള് ചോർത്തിയാണോ തട്ടിപ്പ് നടത്തിയതെന്ന സംശയമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
2019 മുതൽ ഇ.വി.എം എ.ടി.എം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആർ.ബി.ഐ നിർദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായതായി ആക്ഷേപമുണ്ട്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിശദീകരണം ബാങ്ക് അധികൃതരിൽനിന്ന് ഉണ്ടായിട്ടില്ല.
0 Comments