NEWS UPDATE

6/recent/ticker-posts

വയറുവേദനയുമായി ആശുപത്രിയില്‍ ചെന്ന 'സ്ത്രീ' പുരുഷനായി, അപൂര്‍വ്വ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ ചെന്നതായിരുന്നു പശ്ചിമ ബെംഗാളിലെ ബിര്‍ഭും സ്വദേശിയായ മുപ്പതുകാരി. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്കു പിന്നാലെ ഞെട്ടിക്കുന്ന ഒരു സത്യം വെളിവായി.[www.malabarflash.com]

ചികിത്സ തേടിയെത്തിയ യുവതി യഥാര്‍ഥത്തില്‍ സ്ത്രീയല്ല, പുരുഷനാണെന്ന്. പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് തന്റെ യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് 'യുവതി'ക്കും മനസ്സിലായത്.

ഇത്രയും കാലം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെയായിരുന്നു 'യുവതി'യുടെ ജീവിതം. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് കടുത്ത വയറുവേദനയുമായി ഇവര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേര്‍ന്ന് പരിശോധനകള്‍ നടത്തി. ഇതിനു പിന്നാലെയാണ് 'യുവതി' യഥാര്‍ഥത്തില്‍ യുവാവാണെന്ന് മനസ്സിലാകുന്നത്.

കാഴ്ചയില്‍ അവര്‍ ഒരു സ്ത്രീയാണ്. ശബ്ദവും സ്ത്രീകളുടേതു പോലെയാണ്. മാറിടവും ഉണ്ട്. ബാഹ്യലൈംഗിക അവയവങ്ങളുമുണ്ട്. എന്നാല്‍ ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഇല്ല. ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല- ഡോ. ദത്ത വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ.യോടു പറഞ്ഞു. വളരെ അപൂര്‍വമായ അവസ്ഥയാണിതെന്നും 22,000 പേരില്‍ ഒരാള്‍ക്കു മാത്രമാണ് ഇങ്ങനെ വരുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

'യുവതി'ക്ക് ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥയുണ്ടെന്ന പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ് ടെസ്റ്റ് നടത്തുകയായിരുന്നു. അപ്പോഴാണ് അവരുടെ ക്രോമസോമുകള്‍ എക്‌സ്,വൈ ആണെന്ന് വ്യക്തമായത്. എക്‌സ്,എക്‌സ് ക്രോമസോമുകളാണ് സ്ത്രീകളുടേത്.

വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ശരീരത്തിനുള്ളില്‍ വൃഷണങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ബയോപ്‌സിയില്‍ ഇവര്‍ക്ക് ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതി കീമോതെറാപ്പിക്ക് വിധേയായി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

'യുവതി'യുടെ യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇവരുടെ 28 വയസ്സുള്ള സഹോദരിയും പരിശോധനയ്ക്ക് വിധേയായി. അപ്പോഴാണ് വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തെത്തിയത്. ഇവര്‍ക്ക് ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്നായിരുന്നു പരിശോധനാഫലം. അതായത്, ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കും.

Post a Comment

0 Comments