NEWS UPDATE

6/recent/ticker-posts

‘പരീക്ഷണം പൂര്‍ത്തിയായി, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് വിദഗ്ധര്‍’; ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം:  ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പരീക്ഷണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് വാക്‌സിൻ നല്‍കുന്നതില്‍ കുഴപ്പമില്ലെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]


ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്‌സിൻ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഇന്ത്യയില്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും. കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും.”

”വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പാല്‍ കെട്ടിക്കിടക്കുകയാണ്. അത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം. ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ആലോചിക്കണം.

”18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്സിനേഷന്‍ ആദ്യം നല്‍കുക എന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. 

അവര്‍ കേന്ദ്ര ഗവണ്മന്റിന്റെ കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, അവിടെ സമര്‍പ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് www.covid19.kerala.gov.in/vaccine/എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത കോമോര്‍ബിഡിറ്റി ഫോം ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ സമര്‍പ്പിച്ചാല്‍ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 

ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. അതില്‍ 45,525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.- മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments