NEWS UPDATE

6/recent/ticker-posts

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൂട്ടുകാരെ പറ്റിക്കാൻ സോഷ്യല്‍ മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിച്ചു; ബെഡ്ഷീറ്റ് കഴുത്തില്‍ മുറുകി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ ബെഡ്ഷീറ്റ് കഴുത്തില്‍ മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റെയും പ്രമീഷയുടെയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്.[www.malabarflash.com]


വ്യാഴാഴ്ച രാത്രി ഒമ്പതിന് തലവടി കിളിരൂര്‍ വാടക വീട്ടിലാണ് സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈല്‍ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അലര്‍ച്ചയോടെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി.

ഓടിക്കൂടിയ നാട്ടുകാര്‍ എടത്വാ പോലീസിൽ വിവരം അറിയിച്ചശേഷം സിദ്ധാര്‍ഥിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്‍ന്ന് ലൈവ് ചിത്രീകരിച്ചിരുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാണെന്നാണ് വീട്ടുകാരുടെ സംശയം. മൊബൈൽഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

സംഭവം നടക്കുമ്പോള്‍ അജയകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. 
പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. 

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് 12ന് കേളമംഗലത്തെ കുടുംബ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. സഹോദരി: ദേവിക.

Post a Comment

0 Comments