NEWS UPDATE

6/recent/ticker-posts

അഞ്ച് വര്‍ഷം മുമ്പ് രാജിവെച്ചെങ്കിലും പ്രചാരണത്തിന് പേരിനൊപ്പം ഐ എ എസ്; ഒറ്റപ്പാലം യു ഡി എഫ് സ്ഥാനാര്‍ഥിക്ക് നോട്ടീസ്‌

പാലക്കാട്: പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ചേര്‍ത്ത് പ്രചരണം നടത്തിയതിന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പി സരിന്‍ ഐഎഎസ് എന്നെഴുതിയ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനേത്തുടര്‍ന്നാണ് നടപടി.[www.malabarflash.com]


അഞ്ചു കൊല്ലം മുന്‍പ് രാജിവെച്ച സരിന്‍ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണ വിഭാഗം നിരീക്ഷക സംഘം കണ്ടെത്തി. പോസ്റ്ററുകളില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യണമെന്ന് സരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐഎഎസ് പോസ്റ്ററുകളില്‍ ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് സരിന്റെ വിശദീകരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം.


1996 മുതല്‍ എല്‍ഡിഎഫ് കോട്ടയായ ഒറ്റപ്പാലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് സരിന് മുന്നിലുള്ളത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ കെ പ്രേംകുമാറാണ് സരിന്റെ മുഖ്യഎതിരാളി. കഴിഞ്ഞ തവണ മൂന്നാമതെത്തിയ പി വേണുഗോപാലന്‍ തന്നെ ഇത്തവണ ബിജെപിക്ക് രംഗത്തുണ്ട്.

Post a Comment

0 Comments