NEWS UPDATE

6/recent/ticker-posts

ബേക്കല്‍ കോട്ടയില്‍ 4 കോടി ചെലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുങ്ങി

കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ലൈറ്റ് ആന്‍റ് സൗണ്ട് ഷോ ആസ്വദിക്കാം. പക്ഷെ കോവിഡ് കനിയണം. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാലുടനെ പ്രദര്‍ശനം ആരംഭിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്.[www.malabarflash.com] 

ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണ്‍ എറ്റ് ലൂമിയര്‍ ഉപയോഗിച്ചുള്ള ലൈറ്റ് ആന്‍റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് നാലു കോടി ചെലവില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

കോട്ടയുടെ ഉള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കുക. ബേക്കല്‍ കോട്ടയുടെ ചരിത്രം വിനോദസഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും നൂതനരീതിയിലുള്ള ശബ്ദ, വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാനന്ദകരമായി അവതരിപ്പിക്കും. നാടിന്‍റെ ചരിത്രവും സംസ്‌ക്കാരവും ലൈറ്റ് ആന്‍റ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കാന്‍ കഴിയും. 

കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന പരാതിക്കും പരിഹാരമാകും. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രേന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

ബാഹുബലി തിരക്കഥാകൃത്തായ വിജേന്ദ്ര പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദൃശ്യവിസ്മയം സംവിധാനം. സിനിമാ താരങ്ങളായ ജയറാം, ഭാഗ്യലക്ഷ്മി എന്നിവര്‍ പാശ്ചാത്തല ശബ്ദം നല്‍കി. ചരിത്രകാരന്മാരായ ഡോ. സി ബാലന്‍, ഡോ. ശിവദാസന്‍ എന്നിവരുടെ കൃതികളാണ് അടിസ്ഥാനമാക്കിയത്. ബംഗളൂരുവിലെ ബി.എന്‍.എ ടെക്‌നോളജി കണ്‍സള്‍ട്ടിങ്ങാണ് അടിസ്ഥാന സൗകര്യമൊരുക്കിയത്. 

ആനന്ദ് സിങ് കലക്ടറും പി.മുരളീധരന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും ആയിരിക്കെ 2010 ല്‍ ആണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്ന ആശയം കൊണ്ടുവന്നത്. തുടര്‍ന്നു സമര്‍പ്പിച്ച പദ്ധതി പല കാരണങ്ങളാല്‍ നീണ്ടുപോയി. നിരവധി കടമ്പകള്‍ കടന്നാണ് ഇതിന് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി നേടിയത്. കലക്ടര്‍ ഡി സജിത് ബാബു, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ തുടങ്ങിയവരുടെ നിരന്തര ശ്രമവും ഇതിന്‍റെ പിന്നിലുണ്ട്.

കംപ്യൂട്ടര്‍ ലേസര്‍ രശ്മികളുടെയും ഓഡിയോവീഡിയോ സജ്ജീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കോട്ട കൊത്തളങ്ങളെയും കോട്ടയിലുള്ള വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കി സന്ധ്യക്കാണ് ഷോ ആരംഭിക്കുക. 240 ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ 40 മിനിറ്റ് പരിപാടിയാണുണ്ടാവുക. 30നും 50നുമിടയില്‍ കാഴ്ചക്കാരുണ്ടെങ്കില്‍ ഇംഗ്ലീഷിലുള്ള പരിപാടിയും ഒരുക്കനാണ് പദ്ധതി. 

നിലവില്‍ ഒരാള്‍ക്ക് 125 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 25 രൂപ പ്രവേശന ഫീസിനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നല്‍കും. ബക്കി തുക ഡിടിപിസിയും എഎസ്ഐയും തുല്യമായി വീതിക്കും. രാത്രി പ്രദര്‍ശനം കാണാനെത്തുന്നവരെ കോട്ടയുടെ മറ്റിടങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ല.

Post a Comment

0 Comments