NEWS UPDATE

6/recent/ticker-posts

കുളത്തില്‍ മുങ്ങി താഴ്ന്ന യുവാവിന്‍റെ ജീവന്‍ രക്ഷിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഡിജിപിയുടെ പാരിതോഷികം

കാസര്‍കോട്: പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19 കാരനെ രക്ഷപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.[www.malabarflash.com]

ചേരൂര്‍ റഹ്മത്ത് നഗറിലെ മുഹമ്മദ് ഫിറോസ് എന്ന പത്തൊന്‍പതുകാരനാണ് നിയമപാലകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. മേല്‍പ്പറമ്പ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍ കുളത്തില്‍ ചാടി രക്ഷപ്പെടുത്തിയത്.

വെളളിയാഴ്ച വൈകീട്ട് പരവനടുക്കത്തിനടുത്ത പാലിച്ചിയടുക്കം കൈന്താറിലെ പൊതുകുളത്തിലാണ് സംഭവം. ഇവിടെ വൈകുന്നേരങ്ങളില്‍ പല ഭാഗങ്ങളില്‍നിന്ന് ചെറുപ്പക്കാര്‍ നീന്തിക്കുളിക്കാന്‍ എത്തുന്നത് നാട്ടുകാര്‍ മേല്‍പ്പറമ്പ് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുളത്തില്‍ യുവാക്കള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു നീന്തല്‍ പരിശീലനം നടത്തുന്നതറിഞ്ഞാണ് പോലീസ് അവിടെയെത്തിയത്. പോലീസിനെ കണ്ടതോടെ കുളത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഫിറോസ് എന്ന യുവാവ് മുങ്ങിത്താഴുകയായിരുന്നു.

കാഴ്ചകണ്ട് സിവില്‍ പോലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ യൂണിഫോമില്‍ തന്നെ കുളത്തില്‍ ചാടുകയായിരുന്നു. മൂന്നുനാല് തവണ മുങ്ങിത്തപ്പിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കുളത്തിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതോടെ യുവാവിനെ കണ്ടെത്തി. പദ്മനാഭനും കൃപേഷും ചേര്‍ന്ന് ഇവരെ കരയ്ക്ക് കയറ്റി. അവശനായ ഫിറോസിന് പോലീസുകാര്‍ കൃത്രിമശ്വാസം നല്‍കിയെങ്കിലും അനക്കമില്ലായിരുന്നു.

ഇതിനിടെ, ഓടിപ്പോയ ഫിറോസിന്‍റെ ചങ്ങാതിമാരും തിരികെ എത്തിയിരുന്നു. പിന്നീട് എസ്ഐ പത്മനാഭന്‍ എംപി, സിവില്‍ പോലീസ് ഓഫീസര്‍ കൃപേഷ് എംവി എന്നിവരുടെ സഹായത്തോടെ യുവാവിനെ പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ കിട്ടിയതോടെ ഫിറോസ് കണ്‍തുറന്നു. 

പോലീസ് വിവരമറിയിച്ച് ഫിറോസിന്‍റെ ബന്ധുക്കളുമെത്തി. നീന്തല്‍ പഠിക്കാനാണ് ഫിറോസ് കുളത്തിലിറങ്ങിയത്. കോവിഡ് നിയന്ത്രണം തുടരുന്നതുവരെ കുളിയും നീന്തലും വിലക്കി ഇവിടെ മേല്‍പ്പറമ്പ് പോലീസ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments