NEWS UPDATE

6/recent/ticker-posts

ലോക്ക്‌ഡൗണായി പടക്കവിപണിയും; ഇത്തവണ നിശബ്‌ദ വിഷു

കോഴിക്കോട്: നാലാൾപ്പൊക്കത്തിലുയരുന്ന ഭീമൻ പൂക്കുറ്റിയും മാനത്ത്‌ 60 നിറത്തിൽ വിരിയുന്ന മൾട്ടി കളറും ഇത്തവണ പെട്ടികളിൽ വിശ്രമിക്കും. പടക്കവും പൂത്തിരികളുമില്ലാതെ മേടപ്പുലരിയിലെ വിഷു കടന്നുപോകും.[www.malabarflash.com]

കോവിഡ്‌–-19നെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ സംസ്ഥാനത്തെ പടക്കവിപണിക്ക്‌ വൻ തിരിച്ചടിയായി. ഇത്തവണ കാഴ്‌ചവിസ്‌മയം തീർക്കാൻ ഒരുക്കിയ ലൂസിഫർ, ഡ്രാഗൺ സിറ്റി, ഗോൾഡൻ ഡക്ക്‌, ഡ്രോൺ, ഫയർ ബോൾ, ബെക്കാഡി നൈറ്റ്‌സ്‌, പർപ്പിൾ റെയിൻ തുടങ്ങിയ പുതുപുത്തൻ ഇനങ്ങളും പുറത്തിറക്കാനാകില്ല.

സംസ്ഥാനത്ത്‌ ലൈസൻസുള്ള 2000 പടക്കക്കടയുണ്ട്‌. വിഷു– ഈസ്‌റ്റർ വിപണി ലക്ഷ്യമിട്ട്‌ മാർച്ച്‌ 10ന്‌ ശിവകാശിയിൽനിന്ന്‌ കോടിക്കണക്കിന് രൂപയുടെ പടക്കസാധനങ്ങളാണ്‌ സ്ഥാപനങ്ങൾ വാങ്ങിശേഖരിച്ചത്‌. 18 ശതമാനം ജിഎസ്‌ടി നൽകിയാണ്‌ ഇവ വാങ്ങിക്കുന്നത്‌. ഏപ്രിൽ ഒന്നുമുതൽ 15 വരെയുള്ള വിഷുവിപണിയിൽ എത്തിച്ച പടക്കസാമഗ്രികൾ സീസൺ കഴിഞ്ഞാൽ വിൽക്കാനാകില്ല.

പടക്കം, കമ്പിത്തിരി, ഫാൻസി ഇനങ്ങൾ തണുപ്പ്‌, ബാഷ്‌പീകരണം എന്നിവയാൽ കേടാകും. ഇവ നിർമാണക്കമ്പനികൾ തിരിച്ചെടുക്കില്ല. പടക്കസാധനങ്ങൾ വിൽക്കാതെ കെട്ടിക്കിടക്കുന്നത്‌ വ്യാപാരികൾക്ക്‌ വലിയ നഷ്‌ടമുണ്ടാക്കും. 

വിഷു വിപണനകേന്ദ്രങ്ങൾ കൂടുതലുള്ള വടക്കൻ കേരളത്തിലെ കോഴിക്കോട്‌, കണ്ണൂർ കാസറകോട്  എന്നിവിടങ്ങളിൽ ലോക്ക്‌ഡൗൺ സാരമായി ബാധിക്കും. വിവിധ പടക്കസ്ഥാപനങ്ങളിലായി തൊഴിലെടുക്കുന്ന പതിനായിരത്തിലധികം ജീവനക്കാരും ഇതുവഴി ദുരിതത്തിലാകും.

നിബന്ധനകൾക്ക്‌ വിധേയമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പടക്കക്കടകൾ തുറക്കാൻ അനുമതി നൽകണമെന്ന്‌ കേരള ഫയർ വർക്‌സ്‌ ഡീലേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എം ലെനിൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. പടക്കസാധനങ്ങൾ വിൽക്കാനായില്ലെങ്കിൽ വൻ തുക ബാങ്ക്‌ വായ്‌പയെടുത്ത വ്യാപാരികൾ കടക്കെണിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments