NEWS UPDATE

6/recent/ticker-posts

കേരളത്തിൽ 19 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച  19 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നെഗറ്റീവ് കേസുകളെക്കാൾ പോസിറ്റീവ് കേസുകളാണ് കൂടുതൽ.[www.malabarflash.com] 

കണ്ണൂർ 10, പാലക്കാട് 4, കാസർകോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകൾ. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിൽസയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. 

ചൊവ്വാഴ്ച  102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കേണ്ട ആവശ്യകതയാണ് ഇതു വ്യക്തമാക്കുന്നത്. കാസര്‍കോട് പോസിറ്റീവ് ആയ മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 16 പേർക്കാണ് രോഗം ഭേദമായത്. കണ്ണൂർ 7, കാസർകോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1. ഇപ്പോൾ കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂരിലാണ്. ഇതുവരെ 104 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു വീട്ടിൽ സമ്പർക്കം വഴി 10 പേർക്ക് രോഗം വന്നു. അതിനാലാണ് ജില്ലയിൽ വലിയ തോതിൽ‌ പരിശോധന നടത്താൻ തീരുമാനിച്ചത്.

രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാംപിൾ പരിശോധിക്കും. 

53 പേരാണ് ഇപ്പോൾ കണ്ണൂർ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ലോക്ഡൗൺ കർശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. ജില്ലയിൽ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.

Post a Comment

0 Comments