NEWS UPDATE

6/recent/ticker-posts

പനി പടര്‍ത്തുന്നതില്‍ അലങ്കാരച്ചെടികള്‍ക്കും പങ്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാസറകോട്: ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലില്‍പോലും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.[www.malabarflash.com] 

പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകള്‍ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളില്‍ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെതന്നെ 550നു മുകളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്ന ഭയവുമുണ്ട്.

കോവിഡിനുശേഷം വീട്ടിനുള്ളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളില്‍ വെള്ളം നിറച്ചാണ് മണി പ്ലാന്റ് പോലുള്ളവ വളര്‍ത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികള്‍ക്കടിയില്‍ വെക്കുന്ന ട്രേകളും കൊതുക് വളരാന്‍ സാഹചര്യമൊരുക്കുന്നു.

വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവര്‍ത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവര്‍ പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവര്‍ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ആവര്‍ത്തിക്കാതിരിക്കാനാണിത്. എന്നാല്‍, മിക്കപ്പോഴും ജീവനക്കാര്‍ത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാര്‍ അറിയുന്നുപോലുമില്ല.

ഡെങ്കി രണ്ടാംതവണ വരുമ്പോള്‍ അതു കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.

Post a Comment

0 Comments