NEWS UPDATE

6/recent/ticker-posts

ബഖൂറിനെ എംഡിഎംഎയാക്കി പോലീസ്‌; യുവാക്കൾ 88 ദിവസം ജയിലില്‍, ജോലി നഷ്ടം, ഒരാളെ ഭാര്യ ഉപേക്ഷിച്ചു; ഫലം വന്നപ്പോൾ പിടിച്ചത് എംഡിഎംഎ അല്ല

മലപ്പുറം: മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, രാസപരിശോധനാ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]

രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരിമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുല്ല എന്നിവരാണ് പിടിയിലായത്.

പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ് കേരള പോലീസ്.

ലഹരി മരുന്നു കേസിൽ ജയിലിലായതോടെ ജോലി നഷ്ടമായെന്ന് ഇവർ പറയുന്നു. എംഡിഎംഎ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തി.

‘ഒരു ദിവസം ഞങ്ങൾ നാലു പേരും കൂടി ഒരു റസ്റ്ററന്റിലേക്കു പോകുമ്പോഴാണ് പോലീസ് എത്തുന്നത്. അവർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഞാൻ വണ്ടിയിൽ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. കുന്തിരിക്കം പോലുള്ള ഒരു സാധനമാണത്. നല്ല മണമുള്ള ബാഖൂർആയിരുന്നു അത് . അവർ അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നു ചോദിച്ചു. അല്ലെന്ന് എത്ര പറഞ്ഞിട്ടും അവർ അംഗീകരിച്ചില്ല.  

മുബഷിർ ഗൾഫിൽനിന്നു വന്നപ്പോൾ ഒരു അറബി സമ്മാനമായി കൊടുത്തതാണ്. അത് വണ്ടിയിൽ പുകച്ച് ഉപയോഗിച്ചാൽ നല്ല മണമാണ്. അത് എംഡിഎംഎ ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയെന്ന് പറഞ്ഞായിരുന്നു പിന്നീട് ഉപദ്രവം’ – ഇവർ പറയുന്നു.

2022 ഒക്‌ടോബർ 24 നാണ് കേസിന് ആസ്‌പദമായ സംഭവം. ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ, മണിയാണിരിക്കടവ് പാലത്തിനു സമീപം പരിശോധിക്കുന്നതിനിടെ ലഭിച്ച വെളുത്ത പൊടി എംഡിഎംഎയാണ് എന്നാരോപിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുല്ല എന്നിവരായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്. മുബഷീർ വിദേശത്തുനിന്നു കൊണ്ടുവന്ന സുഗന്ധവസ്തുവാണ് അതെന്നും വണ്ടിയിൽ സുഗന്ധത്തിനായി പുകച്ച് ഉപയോഗിക്കുന്നതാണെന്നും പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. എംഡിഎംഎ ആണെന്നു സ്ഥിരീകരിച്ചെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയായിരുന്നു. കോടതി വഴി കടുത്ത സമ്മർദ്ദം നടത്തിയാണ് രാസപരിശോധന വേഗത്തിലാക്കാനായത്. അത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെയാണ് പുറത്തിറങ്ങാനായത്’’ – ഷഫീഖ് പറഞ്ഞു.

കെഎസ്ഇബിയിലെ കരാർ ജോലികൾ ചെയ്യുന്നയാളാണ് ഷഫീഖ്. ജയിലിലായ കാലത്ത് നിരവധി ബില്ലുകൾ പാസാക്കാനാകാതെ ബിസിനസ് തകർന്നു. കുടുംബമാകെ കടുത്ത മാനസികാഘാതത്തിലായിരുന്നു. പിടികൂടിയ വസ്തു രണ്ടു ലാബുകളിലാണ് പോലീസ് പരിശോധിച്ചത്. നെഗറ്റീവായിരുന്നു ഫലം. പോലീസിനു ലഹരിമരുന്നു പോലും തിരിച്ചറിയാനാകാത്തതും കേസ് റജിസ്റ്റർ ചെയ്യണമെന്ന വാശിയുമാണ് ജീവിതത്തെ ബാധിച്ചതെന്ന് ഷഫിഖ് പറയുന്നു. അതിനെതിരെ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയേയും മനുഷ്യാവകാശ കമ്മിഷനേയും സമീപിക്കാനൊരുങ്ങുകയാണ് ഷഫീഖും സുഹൃത്തുക്കളും.

Post a Comment

0 Comments