NEWS UPDATE

6/recent/ticker-posts

പോലീസ് വലയത്തില്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകം; 'ജയ് ശ്രീറാം' വിളി

ലഖ്‌നൗ: തത്സമയ ക്യാമറകള്‍ക്ക് മുന്നില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകമായിരുന്നു ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും. ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് നടന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള കൊലപാതകമാണ് നടന്നത്.[www.malabarflash.com]


മകന്റെ അന്ത്യകര്‍മങ്ങളിലെ അതിഖ് അഹമ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.തുടര്‍ന്ന് 14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. 

മാധ്യമപ്രവര്‍ത്തരെന്ന് വ്യാജേനയാണ് അക്രമികള്‍ അതിഖിനും സഹോദരനും സമീപമെത്തിയതെന്നാണ് വിവരം. കൊലപാകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. അക്രമികളെ വെടിവെപ്പിന് ശേഷം പോലീസ് കീഴടക്കുകയായിരുന്നു. സണ്ണി ലോവേഷ്, അരുണ്‍ എന്നിങ്ങനെയാണ് അക്രമികളുടെ പേരെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരേയും പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം.

സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരും വെടിവെപ്പില്‍ പങ്കാളികളായാതായി പോലീസ് അറിയിച്ചു. ഒരു പോലീസ് കോണ്‍സ്റ്റബിളിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഉമേഷ്പാല്‍ വധക്കേസില്‍ പോലീസ് റിമാന്‍ഡില്‍ കഴിയുന്ന ഇരുവര്‍ക്കും ദിവസവും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. അതിഖിന്റെ മകന്‍ ആസാദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അതിഖ് സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.

അതിഖ് അഹമ്മദിന്റെ മരണത്തില്‍ യുപി പോലീസിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി.

യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി, പോലീസുകാരുടെ സുരക്ഷാ വലയത്തിനിടയില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുമ്പോള്‍ സാധാരണ പൊതുജനങ്ങളുടെ സുരക്ഷ എത്രത്തോളമുണ്ട്..? പൊതുജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു, ചിലര്‍ ഇത്തരമൊരു അന്തരീക്ഷം മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു' അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

Post a Comment

0 Comments