Top News

'വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്'; അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. കേരളം എന്താണ്, കര്‍ണാടക എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]

കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷായ്ക്ക് കാണാനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിതാഷയുടെയും കൂട്ടരുടേയും ശ്രമം. കേരളത്തില്‍ എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ കര്‍ണാടകയിലെ സ്ഥിതി അങ്ങനെയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ പരാര്‍മശത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസിലാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post