NEWS UPDATE

6/recent/ticker-posts

'സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച വിഷയം'; ബിബിസി ഡോക്യുമെന്ററി അതിശയമെന്ന് തോന്നേണ്ട കാര്യമില്ലെന്ന് തരൂര്‍

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി അതിശയമായി തോന്നേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിബിസിക്ക് ഡോക്യുമെന്ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു.[www.malabarflash.com]

അനില്‍ ആന്റണിയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഇത്ര വലുതാക്കേണ്ടിയിരുന്നില്ല. സുപ്രീം കോടതി തീരുമാനം വന്ന ശേഷം വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശരാജ്യങ്ങള്‍ വന്ന് പലതും പറയുമ്പോള്‍ വേറെ രീതിയില്‍ കാണുന്നുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ല. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് എന്ന വാദത്തിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു. 

ഒരു വിദേശ ഡോക്യുമെന്ററി വന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല. സര്‍ക്കാര്‍ ഈ ഡോക്യുമെന്റി അവഗണിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായതിന്റെ അഞ്ച് ശതമാനം വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

ജനാധിപത്യരാജ്യത്തില്‍ എല്ലാവര്‍ക്കും ഓരോ വിഷയങ്ങളില്‍ അഭിപ്രായമുണ്ടാകാം. ഇന്ന തരത്തില്‍ അഭിപ്രായം പറയുന്ന സിനിമ കാണിക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ കണ്ടോട്ടെ, അവര്‍ക്ക് സ്വന്തം അഭിപ്രായം ഉണ്ടാകാം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ കാണാനോ വായിക്കാനോ പറയാനോ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും തരൂര്‍ പ്രതികരിച്ചു. 

അനില്‍ ആന്റണി തന്നോട് ചര്‍ച്ച ചെയ്തിട്ടല്ല അഭിപ്രായം പറഞ്ഞത് എന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു. ബിബിസി ഡോക്യുമെന്ററില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല. ഒരു ആഭ്യന്തര റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ബിബിസി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബിബിസിക്ക് ഡോക്യുമെന്ററി എടുക്കാന്‍ അവകാശമുണ്ട്. നമുക്ക് അത് കാണാനോ കാണാതിരിക്കാനോ അവകാശമുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments