NEWS UPDATE

6/recent/ticker-posts

ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ അഞ്ച് ബി.ജെ.പിക്കാർ അറസ്റ്റിൽ; ബി.ജെ.പി നേതാക്കളെ പോലീസ് വഴിയിൽ തടഞ്ഞു

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബി.ജെ.പി ജില്ലാ ​നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.[www.malabarflash.com]

മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ്  ഒരുസംഘം ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ക്രിസ്ത്യൻ ചർച്ച് തകർക്കുകയും നാരായൺപൂർ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലതല്ലിപ്പൊളിക്കുകയും ചെയ്തത്.

പ്രതികൾക്കെതി​രെ 153 (എ) (മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 147 (കലാപം) എന്നീ വകുപ്പുകൾ ചുമത്തി.

അതിനിടെ, അക്രമ​ത്തെ ന്യായീകരിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ രമൺ സിങ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ക്രിസ്ത്യൻ മിഷനറി ഗുണ്ടകൾ പ്രാദേശിക ഗോത്രവർഗക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയാണ് തിങ്കളാഴ്ചത്തെ സംഭവം എന്നാണ് രമൺ സിങ് പറഞ്ഞത്. വിഷയത്തിൽ ചൊവ്വാഴ്ച ഛത്തീസ്ഗഢ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ബി.​ജെ.പി, നിയമസഭാ സമ്മേളനം അലങ്കോലമാക്കിയിരുന്നു. തുടർന്ന് നിയമസഭ സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമൺസിങ്.

സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബി.ജെ.പി പ്രതിനിധി സംഘത്തിന് നാരായൺപൂർ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. വിവരങ്ങൾ ശേഖരിക്കാൻ എന്ന പേരിലാണ് ആറംഗ ബിജെപി നേതാക്കൾ എത്തിയത്. സന്തോഷ് പാണ്ഡെ എം.പി, മുൻ എംഎൽഎമാരായ കേദാർ കശ്യപ്, മഹേഷ് ഗഗ്ദ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഇവരുടെ വാഹനം പോലീസ് തടഞ്ഞു. നടപടിയിൽ പ്രകോപിതരായ ബിജെപി നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നു​വെന്നാരോപിച്ച് തിങ്കളാഴ്ച സർവ ആദിവാസി സമാജത്തിന്റെ നേതൃത്വത്തിൽ നാരായൺപൂരിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാരായൺപൂരിലെ ചർച്ചിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. ജില്ല ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിയിലെ കസേരകളും ഫർണിച്ചറും ആരാധനാവസ്തുക്കളും ഗ്രന്ഥങ്ങളും അക്രമികൾ നശിപ്പിച്ചു.

Post a Comment

0 Comments