NEWS UPDATE

6/recent/ticker-posts

ഫ്രഞ്ച് പടയുടെ വജ്രായുധം; കിലിയന്‍ എംബാപ്പെ ലോട്ടിന് ഇന്ന് പിറന്നാള്‍

ദോഹ: ലയണല്‍ മെസ്സി എന്ന ഇതിഹാസം അതിന്റെ പൂര്‍ണതയിലെത്തിയ രാത്രിയില്‍ അതേ വീര്യത്തോടെ മറ്റൊരു പേര് ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു, കിലിയന്‍ എംബാപ്പെ. ലോകകപ്പ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയുടെ വിജയം എളുപ്പമാകുമെന്ന് തോന്നിപ്പിച്ച ആദ്യ പകുതിക്ക് ശേഷം മെസ്സിപ്പടയെയും ആരാധകരെയും ഒരുപോലെ വിറപ്പിച്ച എതിരാളി.[www.malabarflash.com] 

80-ാം മിനുറ്റുവരെ വിരസമായി പോയിക്കൊണ്ടിരുന്ന കളിയെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ ഫൈനലാക്കി മാറ്റിയത് എംബാപ്പെയാണ്. ഇന്നയാള്‍ക്ക് 24 വയസ്സ് തികയുകയാണ്. ഈ ചെറിയ പ്രായത്തിനിടെ ഒരു തവണ ലോകകിരീടത്തില്‍ മുത്തമിടാനും മറ്റൊരു ലോകകപ്പ് പോരാട്ടത്തിലെ ഫൈനലില്‍ അവസാന വിസില്‍ വരെ പൊരുതി നില്‍ക്കാനും എംബാപ്പെയ്ക്ക് സാധിച്ചു.

1998 ഡിസംബര്‍ 20 ന് പാരീസിലാണ് ലോക ഫുട്‌ബോളിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായ എംബാപ്പെയുടെ ജനനം. 2015 ല്‍ മൊണാകോയ്ക്ക് വേണ്ടിയാണ് താരം സീനിയര്‍ ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. 2017 ല്‍ തന്റെ 18-ാമത്തെ വയസ്സില്‍ പിഎസ്ജിയില്‍ എത്തുമ്പോള്‍ അന്നത്തെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരവും ഏറ്റവും വില കൂടിയ കൗമാരക്കാരനും ആയിരുന്നു എംബാപ്പെ. 2018 ലെ ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് പത്തൊന്‍പതുകാരനായ എംബാപ്പെ ആയിരുന്നു. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രെഞ്ച് താരവും പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാരക്കാരനും എംബാപ്പെയാണ്.

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന മുട്ടു മടക്കിയത് എംബാപ്പെയുടെ വേഗതക്കുമുന്നിലാണ്. അവസാന 16-ല്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകളാണ് നേടിയത്. നാല് വര്‍ഷത്തിനിപ്പുറം അതേ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയത് എംബാപ്പയാണ്. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ അര്‍ജന്റീന ആശ്വസിച്ച് കളിച്ചു കൊണ്ടിരിക്കെ 97 സെക്കന്റിനുള്ളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് അയാള്‍ സര്‍വ്വരെയും ഞെട്ടിച്ചു. ഇതോടെ ആവേശത്തിന്റെ പരകോടിയിലെത്തിയ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ നേടിയ ഗോളടക്കം നാല് ഗോളുകള്‍ നേടിത്തിളങ്ങിയെങ്കിലും കിരീടം ഉയര്‍ത്താന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല. ഫൈനല്‍ വരെ അഞ്ചുഗോളുകളുമായി ഗോള്‍വേട്ടയില്‍ തനിക്കൊപ്പമുണ്ടായിരുന്ന മെസ്സിയെ പിന്തള്ളി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ലോകകപ്പ് ചരിത്രത്തില്‍ ഫൈനലില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ താരവും ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ.

Post a Comment

0 Comments