NEWS UPDATE

6/recent/ticker-posts

ലോകകപ്പിൽ 347 കോടിയുമായി അർജന്റീനയുടെ മടക്കം; ഫ്രാൻസിന് 248 കോടി

ദോഹ: ലോകകപ്പ് കിരീടം ചൂടിയ അർജന്റീനിയൻ ടീം ഖത്തർ വിടുന്നത് വമ്പൻ തുകയുമായി. 42 മില്യൺ ഡോളർ (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) ആണ് സമ്മാനത്തുക.[www.malabarflash.com]

ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് 17 മില്യൺ ഡോളറാണ് ലഭിച്ചത്. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതവും ലഭിച്ചു. 

ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ പരാജയപ്പെട്ടവർക്ക് 9 മില്യൺ ഡോളർ വീതമാണ് സമ്മാനമായി ലഭിച്ചത്.

ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ​ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്. 

ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് കളി അധിക സമയത്തേയ്ക്ക് നീണ്ടു. സൂപ്പര്‍ താരം എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80--ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിങ്ങിലൂടെയും ബോള്‍ വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിന് ജീവശ്വാസം നല്‍കി. കളി വിജയിച്ചുവെന്ന് അര്‍ജന്റീന ആരാധകര്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മിശിഹായുടെ ​ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ​ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ​ഗോളുകൾ കൊണ്ട് വലനിറക്കുകയായിരുന്നു.

Post a Comment

0 Comments