NEWS UPDATE

6/recent/ticker-posts

ബ്രൂണോ ഉള്ളപ്പോൾ എന്ത് പേടിക്കാൻ! ഉറുഗ്വെയുടെ വമ്പിന് കൊമ്പൊടിച്ച് മറുപടി, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ദോഹ: വിരസമായ ആദ്യ പകുതിയുടെ നിരാശകളെയെല്ലാം മായ്ച്ച ആവേശമുണർന്ന രണ്ടാം പകുതി പിറന്ന മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം.[www.malabarflash.com]

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരേയൊരു ഗോളിന് രണ്ടാം പാതിയിൽ ആവുംവിധം പൊരുതി നോക്കിയെങ്കിലും ലാറ്റിനമേരിക്കൻ ശക്തികൾക്ക് മറുപടി നൽകാനായില്ല. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ വിജയം നേടി രാജകീയമായി തന്നെ പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി.

11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഉറുഗ്വെ ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി. കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. ഉറുഗ്വെയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി. 

17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് ഉറുഗ്വെൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പട ആയിരുന്നു.

പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിംഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. എന്നാൽ, അവസരം കിട്ടിയപ്പോൾ പന്ത് കൈവശം സാധിക്കാതെ ഉറുഗ്വെൻ താരങ്ങൾ വിഷമിച്ചു. ഇടതു വിംഗിൽ നൂനോ മെൻഡ് വന്നത് പോർച്ചുഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പതിയെ ബിൽഡ് നടത്തി മുന്നേറ്റം നടത്താനാണ് പോർച്ചുഗൽ ശ്രമിച്ചത്. എന്നാൽ, ബോക്സിനുള്ളിൽ അപകടകരമായ പന്തുകൾ എത്താതിരിക്കാൻ ഉറുഗ്വെൻ ഡിഫൻസ് കോട്ടക്കെട്ടി കാത്തു. 

പോർച്ചുഗൽ ആസ്വദിച്ച് കളിക്കുന്നതിനിടെ 32-ാം മിനിറ്റിൽ ബെന്റാക്വറിന്റെ വക ഓർമ്മപ്പെടുത്തൽ അവർക്ക് ലഭിച്ചു. സ്വന്തം ഹാഫിൽ നിന്ന് ടോട്ടനം താരം പോർച്ചുഗീസ് താരങ്ങളെ ഒരോന്നായി കബളിപ്പിച്ച ബോക്സ് വരെയെത്തി.

പോർച്ചുഗൽ ഗോൾകീപ്പർ കോസ്റ്റ മുന്നോട്ട് വന്ന് ഷോട്ട് തടുത്തില്ലായിരുന്നെങ്കിലും ഖത്തർ ലോകകപ്പിലെ തന്നെ ഉറുഗ്വെയുടെ മനോഹരമായ നിമിഷമായി അത് മാറേയനെ. ഈ നീക്കം ഉറുഗ്വെയ്ക്ക് അൽപ്പം ആത്മവിശ്വാസം നൽകി. പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ നൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ നൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.

ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറുഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ എത്തിയത്.

ആദ്യ പകുതിയിലെന്ന പോലെ ഉറുഗ്വെൻ താരങ്ങളുടെ പരുക്കൻ സമീപനത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 52-ാം മിനിറ്റിൽ ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതിരോധ ഘടനയിൽ വീണ വിള്ളൽ മുതലാക്കി ബെർണാഡോ സിൽവ കുതിച്ചു. ഇടതു വശത്തൂടെ ജോ ഫെലിക്സിന് അവസരം ഒരുങ്ങിയെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കായിരുന്നു. രണ്ട് മിനിറ്റുകൾക്ക് ശേഷമാണ് പോർച്ചുഗീസ് ആരാധകർ കാത്തിരുന്ന നിമിഷം പിറന്നത്.

ബ്രൂണോ ഫെർണാണ്ടസ് എന്ന ക്രാഫ്റ്റ്മാൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിലേക്ക് ഉറുഗ്വെൻ പ്രതിരോധ നിരയുടെ ഓഫ്സൈഡ് കെണി പൊട്ടിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തലവെച്ചു. ബ്രൂണോയുടെ ഷോട്ടാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ഡറാണോ വലയിൽ കയറിയതെന്നുള്ള സംശയം മാത്രം ബാക്കി, പോർച്ചുഗൽ മുന്നിലെത്തി. ബ്രൂണോയുടെ പേരിലാണ് ആ ഗോൾ കുറിക്കപ്പെട്ടത്. ഗോൾ വഴങ്ങിയതോടെ കടുത്ത പ്രതിരോധത്തിൽ നിന്ന് മാറി ഉറുഗ്വെ ആക്രമണം ശക്തിപ്പെടുത്തി.

കളിയിൽ ആവേശം നിറഞ്ഞത് പോർച്ചുഗലിന്റെ ഗോൾ വന്ന ശേഷമാണ്. ഉറുഗ്വെയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു തുടങ്ങി. കവാനിക്ക് പകരം ലൂയിസ് സുവാരസിനെ ഇറക്കി ഉറുഗ്വെ ആക്രമണം കടുപ്പിച്ചു. 75-ാം മിനിറ്റിൽ മാക്സി ഗോമസിന്റെ ഒരു കിടിലൻ ഷോട്ട് പോർച്ചുഗീസ് പോസ്റ്റിനെ ഇളക്കി. തൊട്ട് പിന്നാലെ സുവാരസിന്റെ ഷോട്ടും നേരിയ വ്യത്യാസത്തിൽ മാത്രം പുറത്തേക്ക് പോയി. 

79-ാം മിനിറ്റിൽ വാൽവെർദെയുടെ ത്രൂ ബോളിൽ ഡി അരാസ്കെറ്റയുടെ ഷോട്ട് കോസ്റ്റ ഒരുവിധം രക്ഷിച്ചു. ലാറ്റിനമേരിക്കൻ ആക്രമണങ്ങൾക്കിടെ പോർച്ചുഗലും ഇടയ്ക്കിടെ മുന്നേറാൻ നോക്കിയെങ്കിലും മൂർച്ച കുറവായിരുന്നു. അവസാന നിമിഷങ്ങളിൽ ഗിമിനസിന്റെ ബോക്സിനുള്ളലെ ഹാൻഡ് ബോളിന് പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. ബ്രൂണോയ്ക്ക് പിഴയ്ക്കാതിരുന്നപ്പോൾ പോർച്ചുഗൽ മിന്നും വിജയവുമായി മുന്നോടുള്ള പാത സുന്ദരമാക്കി.

Post a Comment

0 Comments