Top News

പൂജക്കിടയില്‍ പ്രസാദമെന്ന വ്യാജേനെ മയക്കുമരുന്ന് നല്‍കി പീഡനം; പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂർ : ദോഷപരിഹാരത്തിന് വീടിനുള്ളില്‍ പൂജ നടത്താമെന്നു പറഞ്ഞ് സ്ത്രീയെ മയക്കുമരുന്നു കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും പൂജാരിയുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി കൈലാസിന്‍റെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ല സെഷൻസ് കോടതി തള്ളി. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.[www.malabarflash.com]

അമ്പലത്തില്‍ പൂജാരിയായ കൈലാസ് ദോഷപരിഹാരത്തിനായി വീട്ടിനുള്ളില്‍ പൂജ നടത്തണമെന്ന് പറഞ്ഞാണ് സ്ത്രീയുടെ വീട്ടിലെത്തിയത്. പൂജക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് ‍ പാലിലും, മഞ്ഞള്‍ വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയ ശേഷം സ്ത്രീക്ക് കുടിക്കാന്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും, പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട് പീഡനം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും, വഴങ്ങിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ഇയാള്‍ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൂജാരിക്കെതിരെ സ്ത്രീ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ചേലക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അമ്പലത്തില്‍ പൂജ നടത്തിയിരുന്ന പ്രതി പുരോഹിതനെന്ന സ്വാധീനം ദുരുപയോഗം ചെയ്ത് യുവതിയെ കബളിപ്പിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും, അതുപറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്തതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തിയ ശേഷമാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവാവുകയായിരുന്നു.


Post a Comment

Previous Post Next Post