NEWS UPDATE

6/recent/ticker-posts

കന്നി 20 തീര്‍ത്ഥാടകര്‍ക്ക് ലഘുഭക്ഷണമൊരുക്കി മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത്

കൊച്ചി: കോതമംഗലം ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് കാല്‍നടയായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലഘുഭക്ഷണമൊരുക്കി മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത്. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 337-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് വടക്കന്‍ മേഖലയില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടക സംഘത്തിന് മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്ത് പഴങ്ങളും, ലഘുഭക്ഷണവും, പാനീയങ്ങളും സജ്ജീകരിച്ചിരിക്കുന്ന ചിത്രം ഇടുക്കി എംപി ഡീന്‍ കുര്യക്കാസ് പങ്കുവെച്ചു.[www.malabarflash.com]


'നമ്മുടെ മൂവാറ്റുപുഴ മത സാമുദായിക ഐക്യം വിളിച്ചോതുകയാണ്. മുവാറ്റുപുഴ സെന്‍ട്രല്‍ ജമാ അത്ത് മഹല്ല് കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും, നന്ദിയും അറിയിക്കുന്നു ഭക്ഷ്യ വസ്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു,' ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ പ്രധാന സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കോതമംഗലം ചെറിയ പള്ളി. മലങ്കര സഭാ തലവനായിരുന്ന മാര്‍ത്തോമ്മാ രണ്ടാമന്‍ അന്ത്യോക്യയിലേക്ക് അയച്ച അഭ്യര്‍ത്ഥന പ്രകാരം 1685ല്‍ മാര്‍ ബസേലിയോസ് 92-ാം വയസില്‍ മലങ്കരയിലെത്തിയെന്നാണ് സഭാ ചരിത്രം പറയുന്നത്. തലശ്ശേരിയില്‍ നിന്നും കോതമംഗലത്ത് എത്തിയ ബാവ വനത്തില്‍ വെച്ച് കന്നുകാലിയെ മേയ്ച്ചുകൊണ്ടിരുന്ന ചക്കാല നായര്‍ സമുദായത്തില്‍ പെട്ട ഒരു യുവാവിനെ കണ്ടെന്നും യുവാവ് പള്ളിയിലേക്ക് വഴി കാണിച്ചെന്നുമാണ് ഐതീഹ്യം. ഈ വിശ്വാസം പിന്തുടര്‍ന്ന് പെരുന്നാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിന് വഴി കാണിക്കുന്നത് ഒരു നായര്‍ കുടുംബമാണ്.

യല്‍ദോ മാര്‍ ബസേലിയോസ് ബാവായ്ക്ക് പള്ളിയിലേക്ക് വഴികാണിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ചക്കാലനായരുടെ പിന്മുറക്കാരന്‍ സുരേഷ് കോല്‍വിളക്കേന്തി അകമ്പടി സേവിച്ച് പ്രദക്ഷിണമായി പള്ളിയിലെത്തിയാണ് ഈ വര്‍ഷവും പള്ളിയിലെ പെരുന്നാളിന് കൊടിയേറ്റ് നടന്നത്. ഒക്ടോബര്‍ നാല് വരെയുള്ള പത്ത് ദിവസങ്ങളിലായാണ് പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്.

2019ല്‍ പൗരത്വ നിയമ പ്രക്ഷോഭ സമയത്ത് മുസ്ലീം മത വിശ്വാസികള്‍ക്ക് നിസ്‌കരിക്കാന്‍ ചെറിയ പള്ളിയില്‍ ഇടം നല്‍കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സംഭവം. മുസ്ലീം ലീഗ് നേതാവ് മുനവര്‍ അലി ശിഹാബ് തങ്ങളാണ് ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, മാത്യു കുഴല്‍നാടന്‍, വി.ടി ബല്‍റാം, ഇന്ദിര ജയ്‌സിംഗ്, പി കെ ഫിറോസ്, എംബി രാജേഷ് എന്നിവര്‍ മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ച സിഎഎ വിരുദ്ധ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

പത്ത് കിലോമീറ്ററോളം നടന്ന് കോതമംഗലത്ത് എത്തിയപ്പോള്‍ തങ്ങളെ പള്ളിയിലെ മണിനാദവും ബാങ്ക് വിളിയും ഒന്നിച്ചാണ് വരവേറ്റതെന്ന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments