തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുളള തീരുമാനം റദ്ദാക്കികൊണ്ടുളള ബില്ലിന് അംഗീകാരമായി. വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം മുസ്ലിം സംഘടനകളുടേയും ശക്തമായ എതിർപ്പിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ബില്ല് അവതരിപ്പിക്കുകയായിരുന്നു.[www.malabarflash.com]
നിയമനം പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി കൊണ്ടുവരണമെന്നും അഭിപ്രായമുയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സർക്കാർ നിലപാട് മയപ്പെടുത്താൻ തീരുമാനിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി സമുദായ സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു. തുടർന്ന് സർക്കാർ തീരുമാനം പിൻവലിക്കുകയും നിയമഭേദഗതി ബില്ല് ഐക്യകണ്ഠ്യേനെ പാസാക്കുകയുമായിരുന്നു.
അതേസമയം സർവകലാശാല, ലോകായുക്ത ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്നാണ് സൂചന. 12 ബില്ലുകളാണ് ഒപ്പിടുന്നതിനായി ഗവർണർക്ക് മുമ്പിലുളളത്. സർവകലാശാല ബില്ലിലും, ലോകായുക്ത നിയമഭേദഗതി ബില്ലിലും ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
Post a Comment