NEWS UPDATE

6/recent/ticker-posts

കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുമായി യുഎഇ, മാസ്ക്ക് വേണ്ട; സുപ്രധാന തീരുമാനങ്ങൾ അറിയാം

അബുദാബി: കോവിഡ്19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ യുഎഇ ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകും. അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന.[www.malabarflash.com]

അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും യുഎഇ ക്രൈസിസ് അതോറിറ്റി അറിയിച്ചു. പുതിയ നിയമങ്ങൾ ഇൗ മാസം 28 (ബുധൻ) മുതൽ ബാധകമാണ്.

പ്രായമായവരും നിശ്ചയദാർഢ്യമുള്ളവരും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളിൽ നിന്നു അടുത്ത് ഇടപഴകിയവർ പിസിആർ പരിശോധന നടത്തണം. യുഎഇ മിക്ക കോവിഡ് സുരക്ഷാ നിയമങ്ങളും ലഘൂകരിച്ചതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു.

യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല. ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളിൽ മാസ്ക് ധരിക്കണം. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. സ്കൂളുകളിലും മാസ്ക് നിർബന്ധമില്ല. മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും. എന്നാൽ ഇതിന്റെ കാലാവധി ഒരു മാസമായി ഉയർത്തിയിട്ടുണ്ട്. ഗ്രീൻ പാസ് നിലനിർത്താൻ താമസക്കാർക്ക് ഓരോ 30 ദിവസത്തിലും പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ലഭിക്കണം.

ടെലിവിഷൻ പരിപാടിയിലാണ് അധികൃതർ തീരുമാനം അറിയിച്ചത്. ഇൻഡോർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് രണ്ടര വർഷമായി നിലവിലുണ്ട്. നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസെമ)യുടെ തീരുമാനങ്ങൾ സാധാരണയായി അബുദാബിയെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാൽ, മറ്റ് എമിറേറ്റുകൾ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാന തീരുമാനങ്ങൾ
  • സ്കൂളുകളിൽ അധ്യാപകരോ വിദ്യാർഥികളോ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല
  • കോവിഡ്-19 ഹോം ഐസൊലേഷൻ കാലാവധി 10 ദിവസത്തിൽ നിന്ന് അഞ്ചായി കുറച്ചു
  • മാസ്‌ക് നിർബന്ധമാണോ അല്ലയോ എന്ന് വിമാന കമ്പനികൾക്ക് തീരുമാനിക്കാം
  • ആരാധനാലയങ്ങളിൽ സാമൂഹിക അകലം ആവശ്യമില്ല
  • പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സർക്കാർ ഇനി പ്രസിദ്ധീകരിക്കില്ല
  • മാസ്ക് ധരിക്കാതെ ആളുകൾക്ക് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവ സന്ദർശിക്കാൻ കഴിയും. ഇതുവരെ, ആളുകൾ ഒരു കഫേയിലോ റസ്റ്ററന്റിലോ ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുവരെ മാസ്ക് ധരിക്കണമായിരുന്നു.

Post a Comment

0 Comments