NEWS UPDATE

6/recent/ticker-posts

ഐ.എസ് കേസിൽ കോഴിക്കോട് സ്വദേശിക്ക് 23 വർഷം കഠിനതടവ്

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) പ്രവർത്തിച്ചെന്ന കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവ്. കോഴിക്കോട് കൊടുവള്ളി സ്വദേശി അബൂ മറിയം എന്ന ഷൈബു നിഹാറിനെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവ് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ച് വർഷം മാത്രം അനുഭവിച്ചാൽ മതിയെന്നാണ് ഉത്തരവ്.[www.malabarflash.com]


ബഹ്റൈനിൽ ജോലി ചെയ്തിരുന്ന കാലത്ത് ഐ.എസിന്‍റെ പരിശീലന ക്ലാസുകളിൽ പങ്കെടുത്തെന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം.

ബഹ്റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന കാലത്താണത്രെ ഐ.എസ് ക്ലാസിൽ പങ്കെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന 12 പേരിൽ എട്ടുപേർ പിന്നീട് സിറിയയിലേക്ക് കടന്നെന്നായിരുന്നു ആരോപണം. പിടിക്കപ്പെടുമെന്നായപ്പോ‍ൾ ഖത്തറിലേക്ക് കടന്നു. ഐ.എസിന്റെ പ്രവർത്തനങ്ങൾക്കായി പണം ശേഖരിച്ച ഇയാൾ സിറിയയിലേക്ക് കടന്നവർക്ക് തുക കൈമാറിയതായി കുറ്റപത്രത്തിലുണ്ടായിരുന്നു. മടങ്ങിയെത്തിയ പ്രതി കരിപ്പൂരിൽ വിമാനമിറങ്ങവെയാണ് പിടിക്കപ്പെട്ടത്. 

ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക, ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനക്ക് പിന്തുണയും സഹായങ്ങളും നൽകുക, ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷിച്ചത്. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.

കേസിലെ മറ്റ് പ്രതികളായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മൻസൂർ, വാണിയമ്പലം സ്വദേശി മുഹദിസ്, കോഴിക്കോട് വടകര സ്വദേശി മൻസൂർ, കൊയിലാണ്ടി സ്വദേശി ഫാജിദ്, കണ്ണൂർ സ്വദേശി ഷഹനാദ്, എറണാകുളം പെരുമ്പാവൂർ സ്വദേശി സഫീർ എന്നിവർക്കെതിരായ വിചാരണ നടപടികൾ പിന്നീടാണ്. 

2019 ഏപ്രിൽ ഒമ്പതിനാണ് അബൂ മറിയം അറസ്റ്റിലായത്. വിചാരണ തടവുകാരനായി ജയിലിൽ കിടന്ന 2019 മുതലുള്ള കാലയളവ് കിഴിച്ച് ബാക്കി കാലം മാത്രം ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയെന്നാണ് പ്രത്യേക കോടതി ജഡ്ജി അനിൽ കെ. ഭാസ്കറുടെ നിർദേശം. ഇതനുസരിച്ച് ഒന്നര വർഷം കൂടി മാത്രം ഇനി ജയിലിൽ കിടന്നാൽ മതിയാവും.

Post a Comment

0 Comments