NEWS UPDATE

6/recent/ticker-posts

എന്നെ കെട്ടൂ..! ബൈക്കും പണവും വാങ്ങിയിട്ട് വിവാഹം വൈകിപ്പിച്ച വരനെ ഓടിച്ചിട്ട് പിടികൂടി യുവതി; വീഡിയോ

നവാഡ: വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം.[www.malabarflash.com] 

മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി.

ഇതോടെ യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, യുവാവിന് പിന്നാലെ യുവതിയും ഓടി. യുവാവിന്‍റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, പിന്നെയും പിന്നെയും യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്‍റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകൾ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ എന്തായാലും പൊലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു.

അതേസമയം, വിവാഹം മുടക്കാന്‍ കുളിമുറിയില്‍ തെന്നി വീണതായി അഭിനയിച്ച വരന്‍ ഒടുവില്‍ കുടുങ്ങിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. ഓഗസ്റ്റ് 21നാണ് യുഎസില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന അന്വേഷ് എന്ന് യുവാവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ജഗ്തിയാല്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചോടെ ഒരാഴ്ചക്കുള്ളില്‍ വിവാഹിതനാകണമെന്ന് വീട്ടുകാരോട് പറഞ്ഞത് യുവാവ് തന്നെയായിരുന്നു.

വിവാഹ ദിനം രാവിലെ കുളിമുറിയില്‍ തെന്നി വീണെന്ന് പറഞ്ഞ് അന്വേഷ് ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശങ്കയിലായ ബന്ധുക്കൾ ഉടൻ തന്നെ അന്വേഷിനെ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, തനിക്ക് തീരെ വയ്യെന്നാണ് അന്വേഷ് പറഞ്ഞുകൊണ്ടേയിരുന്നത്. ഇതോടെ മറ്റൊരു ആശുപത്രിയിലെ ഡോക്ടമാര്‍ പരിശോധിച്ചു. പക്ഷേ, അപ്പോഴും യുവാവിന് ഒരു പ്രശ്നങ്ങളുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കണ്ടെത്തി. ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷമാണ് യുവാവ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ് യുവാവ് സമ്മതിക്കുകയായിരുന്നു.

Post a Comment

0 Comments