NEWS UPDATE

6/recent/ticker-posts

800 വര്‍ഷം പഴക്കമുള്ള മസ്ജിദ് ക്ഷേത്ര ഭൂമിയെന്ന് വാദം; മംഗളുരുവില്‍ പോയി താംബൂല പ്രശ്‌നം വെച്ചത് മലയാളി ജ്യോത്സ്യന്‍

മംഗളുരു: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്ന അവകാശവാദവുമായി ഹിന്ദുത്വ വിഭാഗങ്ങള്‍. മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.[www.malabarflash.com]

800 വര്‍ഷം പഴക്കമുള്ള പള്ളിയാണ് അസ്സയ്യിദ് മസ്ജിദ്. ഇവിടെ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്ന് വിഎച്ച്പി, ബജ്‌റംഗ് ദള്‍ സംഘടനകള്‍ അവകാശവാദമുന്നയിച്ചതോടെ തീരദേശ മേഖലയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

'താംബൂല പ്രശ്‌ന'ത്തില്‍ ഹിന്ദു ക്ഷേത്രസാനിധ്യം ഉള്ളതായി ജ്യോത്സ്യന്‍ കണ്ടെത്തിയെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ വാദിക്കുന്നത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ ഇല്ലയോ എന്നതായിരുന്നു 'താംബൂല പ്രശ്‌നം'. അടയാളങ്ങള്‍ കണ്ടെത്തിയതായി പ്രശ്‌നം വെച്ച മലയാളി ജ്യോതിഷി ഗോപാലകൃഷ്ണ പണിക്കര്‍ അവകാശപ്പെട്ടു. മസ്ജിദില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള രാമാഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു ചടങ്ങ്. പ്രശ്‌നം നോക്കുന്ന ദിവസം പള്ളിക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് ഡിവിഷണല്‍ കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്‍ പറഞ്ഞു. പൊളിക്കുന്നതിനിടെ ഹിന്ദു ശൈലിയിലുള്ള കൊത്തുപണികള്‍ വെളിപ്പെട്ടെന്നും വിഎച്ച്പി നേതാവ് അവകാശപ്പെട്ടു. ഏപ്രില്‍ 21ന് സംഘ്പരിവാര്‍ സംഘടനകള്‍ മസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു.

'മസ്ജിദ് കെട്ടിടം വര്‍ഷങ്ങളായി പഴയതുപോലെ തന്നെയാണ്. ഇത് മുമ്പ് പുറത്ത് നിന്ന് ദൃശ്യമായിരുന്നില്ല. പള്ളിക്ക് 800 വര്‍ഷം പഴക്കമുണ്ടെന്ന് ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങളോട് പറഞ്ഞു. കൂടാതെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണ് എന്നതിന്റെ രേഖകളും ഞങ്ങളുടെ പക്കലുണ്ട്,' മസ്ജിദിന്റെ പ്രസിഡന്റ് മുഹമ്മദ് മാമു പ്രതികരിച്ചു. 

മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായതിനാലാണ് കെട്ടിടം പൊളിച്ച് ഇരുനില കെട്ടിടം പണിയാന്‍ തീരുമാനിച്ചത്. പഴയ മസ്ജിദിന് ചുറ്റും പണിയാനായിരുന്നു പദ്ധതി. മംഗളൂരു തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 21ന് നവീകരണം നിര്‍ത്തിവച്ചതായും മസ്ജിദ് കമ്മിറ്റി അംഗം പറഞ്ഞു. ഏപ്രില്‍ 23നാണ് കോടതി ഉത്തരവ് വന്നത്. നമ്മുടെ കുട്ടികള്‍ക്കായി അത് സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കമ്മിറ്റി അംഗം കൂട്ടിച്ചേര്‍ത്തു.

കൊത്തുപണികളുള്ള തടികൊണ്ടുള്ള മുഖപ്പ്, മരത്തൂണുകള്‍, കൊത്തുപണികള്‍, ചെരിഞ്ഞ ഓടുകള്‍ പാകിയ മേല്‍ക്കൂര എന്നിവയുള്ള മസ്ജിദിന് ക്ഷേത്രങ്ങളുടെ വാസ്തു ശൈലിയോട് സാമ്യമുണ്ടെന്നാണ് വിഎച്ച്പി വാദം. അതേസമയം, വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ചരിത്രത്തിന്റെ ചോദ്യങ്ങള്‍ക്ക് ജ്യോതിഷ 'പരീക്ഷണ'ത്തിലൂടെ ഉത്തരം നല്‍കാനാവില്ലെന്നും, ദ്രാവിഡ സൗന്ദര്യ ശാസ്ത്രം മാത്രമല്ല തീരദേശ കര്‍ണാടകയുടെ സമന്വയ കലാസാംസ്‌കാരിക ഘടനയുടെ ഭാഗമാണ് പള്ളിയുടെ വാസ്തുവിദ്യ എന്നും പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

0 Comments