Top News

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനടുത്ത് മറ്റൊന്ന്; യുവാവിനെ ബന്ധിയാക്കി മർദിച്ചത് 12 മണിക്കൂർ, പ്രതികൾ പിടിയിൽ

മലപ്പുറം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമം നടത്തിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ബന്ധിയാക്കി മർദിച്ചത് 12 മണിക്കൂർ. സംഭവത്തിൽ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com]

വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാർടണർമാർ കൂടിയായ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചത്.

ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാൽ മലവിള വടക്കേതിൽ എസ് സഞ്ജു (31), അപ്പു (30) എന്നിവരെ വളാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ ജെ ജിനേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സ്ഥാപനത്തിൽ യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി മർദിക്കുകയും, മുദ്ര പേപ്പറിലും മറ്റ് പല രേഖകളിലും നിർബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗ്ൾ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും, കാർ, മൊബൈൽ ഫോൺ എന്നിവ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. 

ശ്രീലാൽ ഈ സ്ഥാപനത്തിൽ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയിൽ മറ്റൊരു സ്ഥാപനം ആരംഭിക്കാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികൾ ശ്രീലാലിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടർന്ന് സ്ഥാപനത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.

താൻ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയിൽ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികൾ അയച്ചുകൊടുക്കുകയും ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്ര. 

ശ്രീലാൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശാനുസരണം തിരൂർ ഡി വൈ എസ് പി ബെന്നിയുടെയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ്, മനോജ്, ദീപക്, എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post