NEWS UPDATE

6/recent/ticker-posts

കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് പ്രതി ഓടിരക്ഷപ്പെട്ടു

കാസര്‍കോട്: കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ ആലമ്പാടി സ്വദേശി അമീര്‍ അലി ആണ് രക്ഷപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പോലീസ് കണ്ടെടുത്തിരുന്നു. 

കേസിൽ റിമാൻഡിലായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള എ.എസ്‌.ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

മയക്കുമരുന്ന് കടത്ത്, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് അമീര്‍ അലി. ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്ന നടപടികളും പോലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പോലീസുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments