NEWS UPDATE

6/recent/ticker-posts

പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന് 3 കിലോ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതി ഡല്‍ഹിയില്‍ പിടിയില്‍

തൃശൂര്‍: ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി ഡല്‍ഹിയില്‍ പിടിയിലായി. എടപ്പാളില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി ധര്‍മ്മരാജാണ് പിടിയിലായത്. വിമാനമാര്‍ഗം പ്രതിയെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്.[www.malabarflash.com]


ആനക്കോട്ട റോഡില്‍ തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ കെ.വി. ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്‍റെ അന്വേഷണം.

വീടിന്റെ മതില്‍ ചാടിയശേഷം, പിന്‍വശത്തെ ഇരുമ്പുഗോവണി വഴി ബാല്‍ക്കണിയിലെത്തി, വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്. താഴത്തെ മുറിയിലെ അലമാരയുടെ ലോക്കര്‍ കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നില്ല.

അജ്മാനില്‍ ജയ ജൂവലറി ഉടമയാണ് ബാലന്‍. മെയ് 12-ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശ്ശൂരില്‍ സിനിമയ്ക്ക് പോയതായിരുന്നു. വീട്ടുപറമ്പിലെ തൊഴിലാളികള്‍ വൈകീട്ട് അഞ്ചരയോടെ പോകുകയും ചെയ്തു. സിനിമ കഴിഞ്ഞ് ബാലനും കുടുംബവും വീട്ടിലെത്തുമ്പോള്‍ രാത്രി 9.30 ആയി.

ഈ സമയം മുന്നിലെ വലിയ ഗേറ്റിനോടു ചേര്‍ന്നുള്ള ചെറിയ ഗേറ്റ് തുറന്നുകിടന്നിരുന്നു. പുറത്തെ കുളിമുറിയുടെ പിന്നില്‍ രാത്രിയില്‍ മുഴുവന്‍നേരവും ഓണ്‍ചെയ്ത് ഇടാറുള്ള ബള്‍ബ് ഊരിമാറ്റിയ നിലയിലായിരുന്നു. തെക്കേമതിലിന്റെ മുകളില്‍നിന്ന് അകത്തേക്ക് മോഷ്ടാവ് ചാടിയിറങ്ങിയതിന്റെ അടയാളമുണ്ട്. വീട്ടില്‍ നായ ഉണ്ടായിരുന്നെങ്കിലും തുറന്നുവിട്ടിരുന്നില്ല.

Post a Comment

0 Comments