NEWS UPDATE

6/recent/ticker-posts

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധം: പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവ‍ർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി.[www.malabarflash.com] 

പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണിവർ. ഹരിദാസ് വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസ് ആണെന്ന് തുടക്കം മുതൽ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു. ബോംബേറ് ഉണ്ടായതറിഞ്ഞ് പിണറായി പോലീസ് സ്ഥലത്തേക്ക് പോയി.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പോലീസിന് ഇല്ലാതായി.

കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്‍റെ ബന്ധുവായ പോലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പോലീസ് തള്ളിക്കളയുകയാണ്.

പ്രതിയുമായുള്ള യുവതിയുടെ പങ്കും അന്വേഷണത്തിന്
തലശ്ശേരി: നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ രേഷ്‌മ വീട്‌ നൽകിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടെന്ന് പോലീസ്. ഒളിച്ചുതാമസിക്കാൻ ഒരിടംവേണമെന്നുപറഞ്ഞ്‌ വിഷുവിന്‌ ശേഷമാണ്‌ പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌.

17 മുതൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പോലീസ്‌ പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌.

ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും.

മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഗൾഫിൽ ജോലിചെയ്യുന്ന അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം. രണ്ടുവർഷം മുമ്പ്‌ കുടുംബം നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌. പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌. 

കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിപ്പിച്ചുതാമസിപ്പിച്ചത്‌ ഐ.പി.സി 212 വകുപ്പ്‌ പ്രകാരം അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

Post a Comment

0 Comments