NEWS UPDATE

6/recent/ticker-posts

ഒരു മാസമായി ഒറ്റ കോവിഡ് മരണം പോലുമില്ല; കോവിഡിനെതിരായ യുദ്ധം ജയിച്ച് യുഎഇ

അബുദാബി: കഴിഞ്ഞ 30 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത യുഎഇയില്‍ ഇത് ആശ്വാസത്തിന്റെ ദിനങ്ങള്‍. ബുധനാഴ്ച  രാജ്യത്ത് ആകെ രേഖപ്പെടുത്തിയത് 215 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ്. ഇതാവട്ടെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന എണ്ണവുമാണ്.[www.malabarflash.com]


മാര്‍ച്ച് ഏഴിനാണ് യുഎഇയില്‍ അവസാനമായി ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 8,92,929 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ജീവന്‍ നഷ്‍ടമായത് 2302 പേര്‍ക്കാണ്. 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള അടിസ്ഥാനത്തില്‍ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് യുഎഇ.

പുതിയ രോഗികളുടെ എണ്ണം കുത്തനെ കുറയുന്നതിനൊപ്പമാണ് തുടര്‍ച്ചയായി കോവിഡ് മരണങ്ങളില്ലാത്ത 30 ദിവസങ്ങള്‍ കൂടി രാജ്യം പിന്നിടുന്നത്. ജനുവരിയില്‍ പ്രതിദിനം മൂവായിരത്തിലധികം കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിവസവും മുന്നൂറില്‍ താഴെ പുതിയ രോഗികളാണുള്ളത്. കോവിഡ് രോഗികളെ കണ്ടെത്താനുള്ള പരിശോധനകളാവട്ടെ കാര്യമായ രീതിയില്‍ കുറഞ്ഞിട്ടുമില്ല.

പ്രതിരോധ വാക്സിനുകള്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം കൈവരിച്ച നേട്ടം തന്നെയാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎഇയെ മുന്നിലെത്തിച്ചതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നു. വാക്സിനെടുക്കാന്‍ യോഗ്യരായവരില്‍ 97 ശതമാനവും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസുകളും നല്‍കുന്നുണ്ട്. 

വാക്സിനെടുത്തവരില്‍ സാധാരണ പനി പോലെ ലഘുവായ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കി കോവിഡ് വന്നു പോവുകയാണെന്ന് ഡോക്ടര്‍മാരും പറയുന്നു. കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് അതിവേഗം മടങ്ങുകയാണ് യുഎഇ ഇപ്പോള്‍.

Post a Comment

0 Comments