അറിവന്വേഷണത്തിന്റെ പുതിയ ചിന്തകൾ രൂപീകരിക്കാനും,ബോധന രീതികളുടെ നവീകരണവും ലക്ഷ്യമിട്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസോറിയത്തിന്റെ നാലാമത് എഡിഷനാണ് ഇപ്പോൾ നടക്കുന്നത്.
ഇസ് ലാമിക കർമ്മശാസ്ത്രത്തെ കേന്ദ്ര പ്രമേയമാക്കി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെൻ സോറിയത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.കെ ജാബിർ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ നിർവ്വഹിക്കും.
മുഫ്തി ളിയാഉദ്ദീൻ നഖ്ശബന്ധി ഹൈദരാബാദ്, ജാമിഅ നിസാമിയ്യയിലെ ചീഫ് പാട്രേൺ മുഫ്തി ഖലീൽ അഹ്മദ് സാഹബ്, ശൈഖ് അൻവർ ദാഗിസ്ഥാൻ, ശൈഖ് തൗഫീഖ് റമളാൻ ബൂത്വി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം,കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, സംസ്ഥാന ജന:സെക്രട്ടറി സി.എൻ ജഅഫർ, സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി എന്നിവർ സംസാരിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെൻസോറിയത്തിൽ സമകാലിക പ്രാധാന്യമുള്ള വിവാഹം, കുടുംബം, ജൻഡർ, ജിഹാദ് , സകാത്ത്, മുത്ത്വലാഖ്, ഖുൽഅ, ഹിജാബ്, ഇസ് ലാമിക് ഇക്കോണമി, വഖഫ്, ഇസ് ലാമിക് പീനൽ കോഡ് തുടങ്ങി 35 വിഷയങ്ങളെ കുറിച്ചുള്ള പഠനവും ചർച്ചയും നടക്കും. പ്രമുഖ മത പണ്ഡിതൻമാരും, അക്കാദമിക് വിദഗ്ദരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫിഖ്ഹ് എക്സ്പോയും സെൻ സോറിയത്തിന്റെ ഭാഗമായി നടക്കും. മാർച്ച് 25 ന് രാവിലെ പത്തു മണിക്ക് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ എക്സ്പോ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായി നടക്കുന്ന സെൻ സോറിയത്തിൽ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 മത വിദ്യാർത്ഥികളാണ് പ്രതിനിധികൾ. മാർച്ച് 27 ന് നടക്കുന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി ആർ കെ മുഹമ്മദ്, എം ജുബൈർ, മുഹമ്മദ് നിയാസ് കോഴിക്കോട്, സ്വാഗത സംഘം ചെയർമാൻ ഉണ്ണീൻ കുട്ടി സഖാഫി പാലോട്, കൺവീനർ അബൂബക്കർ അവണക്കുന്ന് എന്നിവർ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍,ജില്ലാ ജന:സെക്രട്ടറി കെ.എം ശഫീഖ് സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments