NEWS UPDATE

6/recent/ticker-posts

11കാരിയെ പീഡിപ്പിച്ചു; യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം വീതം കഠിന തടവ്. പ്രമാടം, ളാക്കൂര്‍ മൂല പറമ്പില്‍ കോളനിയില്‍ അച്ചുതന്റെ മകന്‍ അജി (46), കാമുകി പ്രമാടം ളാക്കൂര്‍ മൂലപറമ്പില്‍ കോളനിയില്‍ പുതുപറമ്പില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷി ച്ചത്. 11 വയസുകാരിയായ പ്രമാടം സ്വദേശിയെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.[www.malabarflash.com]


രണ്ടാം പ്രതി സ്മിതയുടെ അടുത്ത ബന്ധത്തില്‍പെട്ടയാളാണ് പെണ്‍കുട്ടി. അവധി സമയത്ത് കുടുംബ വീട്ടില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ 2017 ജൂണില്‍ രണ്ടാം പ്രതിയുടെ ഒത്താശയോടെ ഒന്നാം പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

പ്രതികള്‍ ഇരുവരുടേയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു. തന്റെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ സ്മിത ബലമായി കൂട്ടിക്കൊണ്ടു പോയി കാമുകനായ ഒന്നാം പ്രതിയുടെ അടുത്തെത്തിക്കുകയായിരുന്നു.

ഒരേ ദിവസം തന്നെ പകലും രാത്രിയും ഒന്നാം പ്രതി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി. രാത്രിയോടെ കുടുംബ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ ആളൊഴിഞ്ഞ വീട്ടില്‍ വെളിച്ചം കണ്ട് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ രണ്ടാം പ്രതിയുടെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി പീഡിപ്പിക്കുന്നത് കണ്ടത്. ഇതോടെ, രണ്ടാം പ്രതി പെണ്‍കുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

പ്രതികള്‍ ഇരുവരും പതിവായി മദ്യപിക്കുന്നതിനെ ചൊല്ലി പെണ്‍കുട്ടിയുടെ അമ്മൂമ്മയും രണ്ടാം പ്രതിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം കുടുബ വീട്ടില്‍ താമസിച്ചിരുന്ന കുട്ടിയെയാണ് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി പീഢിപ്പിച്ചത്. 

വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു. ഒന്നാം പ്രതിയെ ഇന്ത്യന്‍ പീനല്‍ കോഡ് 376 വകുപ്പ്, പോക്‌സോ വകുപ്പ് ആറ് എന്നിവ പ്രകാരം 20 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയൊടുക്കാനും പിഴ അടക്കാതിരുന്നാല്‍ ഏഴ് മാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാത്സംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയൊടുക്കാനും കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം മൂന്ന് വര്‍ഷത്തെ വെറും തടവിനും കൂടാതെ പിഴ അടക്കാതിരുന്നാല്‍ രണ്ട് മാസം തടവും കൂടി അനുഭവിക്കണം. 

രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്. 

പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്തത് കോന്നി പോലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടൂര്‍ ഡി വൈ എസ് പി ആയിരുന്ന ആര്‍ ജോസ് ആണ്.

Post a Comment

0 Comments